തിരുവനന്തപുരം: സാന്പത്തികവളർച്ചയുടെ കേരള മാതൃകയെപ്പറ്റി ആഴത്തിൽ പഠനം നടത്താനും കേരളത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും താത്പര്യമുണ്ടെന്ന് ഫ്രഞ്ച് ധനശാസ്ത്രജ്ഞൻ തോമാ പിക്കറ്റി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. പാരീസിൽ മുഖ്യമന്ത്രിയുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണിത്.
സാന്പത്തിക അസമത്വം കുറയ്ക്കുന്നതിനുള്ള പഠനങ്ങൾക്കു വിലപ്പെട്ട സംഭാവനകൾ നൽകിയ പിക്കറ്റിയുമായുള്ള ചർച്ച ഒരു മണിക്കൂറിലധികം നീണ്ടു. പാരീസ് സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രഫസറും ഇന്ത്യയിലെ സാന്പത്തിക അസമത്വത്തെക്കുറിച്ചും സുസ്ഥിര വികസനത്തെക്കുറിച്ചും ശ്രദ്ധേയമായ ഗവേഷണങ്ങൾ നടത്തിയ വിദഗ്ധനുമായ ലൂകാസ് ചാൻസലും ചർച്ചയിൽ പങ്കെടുത്തു. ഭൂപരിഷ്കരണം, ആരോഗ്യം, വിദ്യാഭ്യാസം മുതലായ മേഖലകളിൽ നടത്തിയ മുതൽമുടക്കിലൂടെ കേരളം കൈവരിച്ച പുരോഗതിയെക്കുറിച്ച് ഏറെ ബോധവാനാണെന്ന് പിക്കറ്റി പറഞ്ഞു.
ആരോഗ്യം, പൊതുവിദ്യാഭ്യാസം എന്നീ മേഖലകൾ ഉയർന്ന നിലവാരത്തിലേക്ക് കൊണ്ടുവരാനാണ് സർക്കാർ ശ്രദ്ധിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ വരുത്തിയ മാറ്റങ്ങളുടെ ഫലമായി കൂടുതൽ വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിൽ എത്തി. അസംഘടിത വിഭാഗങ്ങൾക്കുള്ള ക്ഷേമപെൻഷൻ രാജ്യത്തിനു തന്നെ മാതൃകയാണ്. സാമൂഹിക ക്ഷേമത്തിന് മുൻഗണന നൽകുന്ന ബദൽ വികസന പാതയിലാണ് കേരളം മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സാന്പത്തിക അസമത്വം കുറയ്ക്കുന്നതിന് എല്ലാ രാജ്യങ്ങളിലും പുരോഗമനപരമായ നികുതിഘടന വേണമെന്ന് പിക്കറ്റി നിർദേശിച്ചു. കൂടുതൽ സന്പത്തുള്ളവരിൽ നിന്ന് കൂടുതൽ നികുതി ഈടാക്കണം. സാന്പത്തിക അസമത്വത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നതിന് സ്ഥിതിവിവരക്കണക്കുകൾ ആവശ്യമാണ്. ഇതു കിട്ടാൻ വലിയ പ്രയാസം നേരിടുന്നുണ്ടെന്ന് പിക്കറ്റി പറഞ്ഞു.
കേരളം സന്ദർശിക്കാനുള്ള ക്ഷണം പിക്കറ്റി സ്വീകരിച്ചതിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു. ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ എന്നിവരും മുഖ്യമന്ത്രിയോടെപ്പമുണ്ടായിരുന്നു.
കേരളത്തിന്റെ സാന്പത്തികവളർച്ച പഠിക്കാൻ ഫ്രഞ്ച് ധനവിദഗ്ധൻ തോമാ പിക്കറ്റി
11:02 PM May 16, 2019 | Deepika.com