ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) തുടങ്ങുന്നത് ജൂൺ ആറിനായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). ജൂൺ ഒന്നാണു സാധാരണയായി കാലവർഷം തുടങ്ങുന്ന തീയതി.
ഇത്തവണ മൂന്നു ദിവസം വൈകി ജൂൺ നാലിനാകുമെന്നു സ്വകാര്യ കാലാവസ്ഥാ ഏജൻസി സ്കൈമെറ്റ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഐഎംഡി ഇന്നലെ ഇറക്കിയ പത്രക്കുറിപ്പിൽ ആറാം തീയതിയാണു പ്രവചിച്ചിരിക്കുന്നത്. നാലു ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറ്റമുണ്ടാകാം.
കഴിഞ്ഞ 15 വർഷത്തെ പ്രവചനങ്ങളിൽ 2015-ൽ മാത്രമേ കാലവർഷം തുടങ്ങുന്ന തീയതി സാരമായി മാറിയിട്ടുള്ളൂ എന്ന് ഐഎംഡി പറയുന്നു. അക്കൊല്ലം മേയ് 30നു തുടങ്ങുമെന്നു പറഞ്ഞിരുന്നെങ്കിലും മഴ വന്നത് ജൂൺ അഞ്ചിനാണ്.
ഇത്തവണ ദീർഘകാല ശരാശരി മഴ (എൽപിഎ)യുടെ 94 ശതമാനം മഴ കിട്ടും എന്നാണ് ഐഎംഡിയുടെ പ്രവചനം. അതായത് എൽപിഎയുടെ 89 ശതമാനം മുതൽ 99 ശതമാനംവരെ മഴ ലഭിക്കാം.
സ്കൈമെറ്റ് പ്രവചനം എൽപിഎയുടെ 93 ശതമാനം മഴയാണ്. അവർ ദക്ഷിണേന്ത്യയിൽ 95 ശതമാനം മഴ പ്രവചിക്കുന്നു. കേരളത്തിൽ നല്ലതുപോലെ മഴ ലഭിക്കുമെന്നാണ് അവർ പറയുന്നത്.
രാജ്യത്തെ ഏറ്റവും പ്രധാന മഴസീസണാണു ജൂൺ-സെപ്റ്റംബർ കാലവർഷം. പ്രധാന കാർഷിക സീസണായ ഖാരിഫിന് ഈ മഴയാണ് ആശ്രയം. ജലസേചനത്തെ ആശ്രയിക്കുന്ന റാബി സീസണിലേക്കു ഡാമുകളിൽ വെള്ളം ഉണ്ടാകാനും കാലവർഷം ശക്തമാകണം. രാജ്യത്തെ വാർഷിക മഴയുടെ 70 ശതമാനം കാലവർഷത്തിലാണ്.
കഴിഞ്ഞ അഞ്ചു വർഷത്തെ ഐഎംഡിയുടെ പ്രവചനവും യഥാർഥ മഴത്തുടക്കവും
വർഷം പ്രവചനം യഥാർഥം
2014 ജൂൺ 5 ജൂൺ 6
2015 മേയ് 30 ജൂൺ 5
2016 ജൂൺ 7 ജൂൺ 8
2017 മേയ് 30 മേയ് 30
2018 മേയ് 29 മേയ് 29
കാലവർഷം ജൂൺ ആറിന്
11:00 PM May 15, 2019 | Deepika.com