കൊളംബോ: ഈസ്റ്റർ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീലങ്കയിലെ ഭൂരിപക്ഷ സിംഹളർ മുസ്ലിംകൾക്കു നേർക്ക് അഴിച്ചുവിട്ട കലാപവുമായി ബന്ധപ്പെട്ട് പോലീസ് 22 പേരെ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി ഏർപ്പെടുത്തിയ കർഫ്യൂ ഇന്നലെ ഭാഗികമായി പിൻവലിച്ചു. ഒരാൾ കൊല്ലപ്പെട്ട വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ കർഫ്യൂ തുടരും. അക്രമത്തിനു പോലീസ് കൂട്ടുനിന്നതായി മുസ്്ലിം രാഷ്ട്രീയ നേതാക്കൾ ആരോപിച്ചു.
തിങ്കളാഴ്ചത്തെ കലാപത്തിൽ മുസ്ലിംകളുടെ വാഹനങ്ങളും കടകളും വ്യാപകമായി ആക്രമിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. ഭവനങ്ങളും മോസ്കുകളും ആക്രമിക്കപ്പെട്ടു.
പല സ്ഥലങ്ങളിലും അക്രമികളെ തുരത്താൻ പോലീസിന് ആകാശത്തേക്കു വെടിയുതിർക്കേണ്ടിവന്നു.
കിംവദന്തികൾ പ്രചരിക്കുന്നതു തടയാൻ ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയകൾക്ക് ഏർപ്പെടുത്തിയ നിരോധനം ട്വിറ്ററിനു കൂടി ബാധകമാക്കി.
കലാപത്തിനു പ്രേരണ നല്കിയ രണ്ടു പേർ അടക്കമുള്ളവരാണ് അറസ്റ്റിലായത്. ഇവർക്ക് ജാമ്യം നല്കില്ലെന്നും ശിക്ഷിക്കപ്പെട്ടാൽ പത്തു വർഷം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്നും പോലീസ് മേധാവി ചന്ദന വിക്രമരത്നെ പറഞ്ഞു.
കർഫ്യൂ ഏർപ്പെടുത്തിയിട്ടും അക്രമം അവസാനിച്ചില്ലെന്ന് മുസ്ലിംകൾ പരാതിപ്പെട്ടു. പോലീസ് കലാപം നോക്കിനിന്നതല്ലാതെ അക്രമികളെ തടഞ്ഞില്ല. ഒരാൾ കൊല്ലപ്പെട്ടിട്ടും ഇതു സ്ഥിരീകരിക്കാൻ പോലീസ് തയാറായില്ലെന്നു മുസ്ലിം രാഷ്ട്രീയ നേതാക്കൾ ആരോപിച്ചു.
കലാപം അടിച്ചമർത്താൻ പട്ടാളത്തിനു നിർദേശം നല്കിയതായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ തിങ്കളാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തു വ്യക്തമാക്കി. ഈസ്റ്റർ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണം തടസപ്പെടുത്താൻ മാത്രമേ കലാപം ഉപകരിക്കൂവെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
ലങ്കൻ കലാപം: 22 പേർ അറസ്റ്റിൽ
12:58 AM May 15, 2019 | Deepika.com