ബെയ്ജിംഗ്: അമേരിക്കൻ ഉത്പന്നങ്ങൾക്കു ചുങ്കം വർധിപ്പിച്ചാൽ ചൈനയ്ക്കു ചുട്ട തിരിച്ചടി നല്കുമെന്നു ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി രണ്ടു മണിക്കൂറിനകം ചൈന ചുങ്കം കൂട്ടി. 6000 കോടി ഡോളറിനുള്ള യുഎസ് ഉത്പന്നങ്ങൾക്കു ജൂൺ ഒന്നിനാണ് 25 ശതമാനം ചുങ്കം ബാധകമാകുക.
ചൈനയാണ് വാണിജ്യ കരാറിനായുള്ള ചർച്ചയിൽനിന്നു പിന്മാറുന്നതെന്നും യുഎസ് പ്രസിഡന്റ് ആരോപിച്ചിരുന്നു. ട്രംപിന്റെ ഭീഷണിക്കു വഴങ്ങില്ലെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് വ്യക്തമാക്കിയതോടെ ഗുരുതരമായ വാണിജ്യ യുദ്ധത്തിനാണു ലോകം സാക്ഷിയാകുന്നത്. ചൈനയിൽനിന്നുള്ള മുഴുവൻ ഇറക്കുമതിക്കും അമേരിക്ക 25 ശതമാനം ചുങ്കം പ്രഖ്യാപിച്ചിരുന്നു. അതിൽ ആദ്യം പ്രഖ്യാപിച്ച 20,000 കോടി ഡോളറിന്റെ ഉത്പന്നങ്ങൾക്ക് ഈ മാസാവസാനം പുതിയ നിരക്ക് ബാധകമാകും. ബാക്കിയുള്ളവയ്ക്ക് എന്നു മുതലാണ് ചുങ്കം എന്നു പ്രഖ്യാപിക്കാനിരിക്കുന്നതേ ഉള്ളൂ.
വാണിജ്യയുദ്ധവും പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയുമായി സംഘർഷഭീതി ഉടലെടുത്തതും കന്പോളങ്ങളെ ഉലച്ചു. ഓഹരികൾ ഇടിഞ്ഞു. രൂപയുടെ നിരക്ക് താണ് ഡോളറിന് 70.53 രൂപയായി. സ്വർണവില ഔൺസി (31.1 ഗ്രാം) ന് 1300 ഡോളറിലെത്തി. ക്രൂഡ് ഓയിൽ വിലയും
കൂടി.
വാണിജ്യയുദ്ധം: ചുങ്കം വർധിപ്പിച്ച് ചൈനീസ് മറുപടി
01:03 AM May 14, 2019 | Deepika.com