സ്റ്റോക്ഹോം: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെതിരേയുള്ള സ്ത്രീപീഡനക്കേസ് വീണ്ടും അന്വേഷിക്കുമെന്നു സ്വീഡിഷ് പ്രോസിക്യൂട്ടർ അറിയിച്ചു. രണ്ടുവർഷം മുന്പ് ഉപേക്ഷിച്ച കേസിലാണു പുനരന്വേഷണം.
ജാമ്യമെടുത്തു മുങ്ങിയതിന് ലണ്ടനിലെ ബൽമാർഷ് ജയിലിൽ കഴിയുന്ന അസാൻജിനെ വിചാരണയ്ക്കു വിട്ടുതരണമെന്നും സ്വീഡൻ ആവശ്യപ്പെടും.
2010-ലാണ് രണ്ടു സ്ത്രീകൾ അസാൻജിനെതിരേ സ്വീഡിഷ് അധികൃതർക്കു പരാതി നൽകിയത്. വിചാരണ നേരിടാതെ ബ്രിട്ടനിലെത്തിയ അസാൻജിനു ബ്രിട്ടീഷ് കോടതി ജാമ്യം അനുവദിച്ചു. ജാമ്യം എടുത്തുമുങ്ങിയ അസാൻജ് ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടി. ഏഴുവർഷം അവിടെ കഴിഞ്ഞ അസാൻജിനെ ഈയിടെ ഇക്വഡോർ സ്ഥാനപതി ബ്രിട്ടീഷ് പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു.
ജാമ്യം വെട്ടിച്ചുമുങ്ങിയതിന് അന്പതാഴ്ചത്തെ തടവു ശിക്ഷയ്ക്കു വിധിച്ച അസാൻജിനെ രഹസ്യവിവരങ്ങൾ ചോർത്തിയ കേസിൽ വിചാരണയ്ക്ക് വിട്ടുതരണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയക്കാരനായ അസാൻജ് അമേരിക്കൻ സർക്കാരിന്റെ ഒട്ടേറെ രഹസ്യഫയലുകൾ ചോർത്തി പ്രസിദ്ധീകരിച്ചിരുന്നു.
അസാൻജ് ഇക്വഡോർ എംബസിയിലായിരുന്ന കാലത്ത് സ്വീഡൻ അദ്ദേഹത്തിനെതിരേയുള്ള പീഡനക്കേസ് റദ്ദാക്കി. എന്നാൽ ഈയിടെ കേസിലെ വാദി വീണ്ടും അന്വേഷണം ആവശ്യപ്പെട്ടുവെന്നും തുടർന്നാണ് പുനരന്വേഷണത്തിനു തീരുമാനിച്ചതെന്നും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ളിക് പ്രോസിക്യൂഷൻസ് ഇവാ മരീ പെർസൺ അറിയിച്ചു. നിരപരാധിത്വം തെളിയിക്കാൻ അസാൻജിന് അവസരം കൈവന്നിരിക്കുകയാണെന്ന് വിക്കിലീക്സ് എഡിറ്റർ ഇൻ ചീഫ് ക്രിസ്റ്റിൻ ഹ്റാഫ്ൻസൻ പ്രതികരിച്ചു.
അസാൻജിന് എതിരേയുള്ള കേസിൽ പുനരന്വേഷണം
12:01 AM May 14, 2019 | Deepika.com