ചണ്ഡിഗഡിനെ ലോകത്തിലെതന്നെ സ്വപ്ന നഗരമാക്കാനുള്ള പദ്ധതിയുമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി നാമനിർദേശ പത്രിക സമർപ്പിച്ചു. പക്ഷേ, നാമനിർദേശ പത്രിക സമർപ്പിക്കണമെങ്കിൽ വോട്ടർ പട്ടികയിൽ പേരുണ്ടാകണം. വോട്ടർപട്ടികയിൽ പേരില്ലാത്ത, സ്ഥാനാർഥിയാകണമെന്ന ആഗ്രഹമുള്ള താൻ എന്തു ചെയ്യും? ചോദിക്കുന്നത് മറ്റാരുമല്ല ടോർക്ക് ഫാർമസ്യൂട്ടിക്കൽ മാനേജിംഗ് ഡയറക്ടർ പി.എസ്. ചാറ്റ്വാൾ. വലിയൊരു സ്വപ്നപദ്ധതി മനസിൽക്കണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി നാമനിർദേശ പത്രിക സമർപ്പിച്ചപ്പോഴാണ് വോട്ടർപട്ടികയിൽ പേരില്ല എന്ന കാരണത്താൽ ചാറ്റ്വാളിന്റെ പത്രിക തള്ളിയത്.
നിരവധി സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ നടത്തിയ തനിക്ക് താൻ ഏറെ വർഷമായി ജീവിക്കുന്ന നാടിനുവേണ്ടി ഇനിയും എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന്മേലാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നു കരുതിയത്. എന്നാൽ, അത് സാധ്യമായില്ല. മനസിന് വലിയ വേദനയാണ് ആ ആഗ്രഹം സമ്മാനിച്ചത്- ചാറ്റ്വാൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
തനിക്ക് വോട്ടർ ഐടി കാർഡ് ഉണ്ട്. എന്നിട്ടും എങ്ങനെ വോട്ടർ പട്ടികയിൽനിന്നു പുറത്തായി എന്നറിയില്ല. ഇതിനെതിരേ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, തെരഞ്ഞെടുപ്പു കമ്മീഷന്റെ ജോലിയിൽ ഇടപെടില്ല എന്നു പറഞ്ഞ് കോടതി തന്റെ അപേക്ഷ തള്ളിയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം തീരുമാനിച്ചതിന്റെ ഉദ്ദേശ്യശുദ്ധി തള്ളിക്കളയാനാവില്ല. രാജ്യശ്രദ്ധ കിട്ടാത്ത നാടാണ് ചണ്ഡിഗഡ്. രാജ്യത്തെ ക്ലീൻ സിറ്റികളുടെ റാങ്കിംഗിൽ ചണ്ഡിഗഡ് താഴേക്കു പോകുകയാണ്. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ മതിയായ സംവിധാനങ്ങളില്ല, പോലീസ് വകുപ്പ് ഉടച്ചുവാർക്കേണ്ടത് അനിവാര്യമാണ്, പോലീസ് ഉദ്യോഗസ്ഥർക്ക് മിനിമം വേതനം ഉറപ്പാക്കണം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല, ശോചനീയാവസ്ഥയിലാണ് ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ... ഇങ്ങനെ നീളും ചണ്ഡിഗഡിന്റെ അവസ്ഥ.
നഗരത്തിന്റെ അവസ്ഥ മാറുന്നതിന് നല്ല രീതിയിലുള്ള ഫണ്ടിംഗ് വേണം. പ്രശ്നങ്ങൾ സർക്കാരിനുമുന്നിൽ അവതരിപ്പിക്കാനുള്ള ഒരു നേതാവ് എന്ന നിലയിൽ വർത്തിക്കുകയായിരുന്നു പാവം ചാറ്റ്വാളിന്റെ ലക്ഷ്യം. എന്തു ചെയ്യാം, വോട്ടർ പട്ടികയിൽ പേരില്ലാതെ പോയല്ലോ...
"ചണ്ഡിഗഡിനെ ആഗോള സ്വപ്നനഗരമാക്കണം'
10:38 PM May 13, 2019 | Deepika.com