മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മാർച്ചിലവസാനിച്ച ത്രൈമാസത്തിൽ 838.4 കോടി രൂപയുടെ അറ്റാദായമുണ്ടാക്കി. കഴിഞ്ഞ വർഷം ഇതേ കാലത്ത് 7,711.17 കോടി രൂപയുടെ നഷ്ടമുണ്ടായതാണ്.
കന്പനി ലാഭം കാണിച്ചെങ്കിലും നിരീക്ഷകരുടെ പ്രതീക്ഷയോളം എത്തിയില്ല. ഡിസംബറിലെ ത്രൈമാസത്തിൽ ഇതിന്റെ നാലിരട്ടി അറ്റാദായമുണ്ടായിരുന്നു. അതിനേക്കാൾ അല്പം കൂടുതൽ ലാഭം ഇത്തവണ പ്രതീക്ഷിച്ചിരുന്നു. ഡിസംബറിനെ അപേക്ഷിച്ചു വളരെ കൂടുതൽ തുക വകയിരുത്തലിനു വേണ്ടി വന്നു. നഷ്ടസാധ്യതയുള്ള വായ്പകൾക്കായി ഡിസംബറിൽ 6,006 കോടി രൂപ വകയിരുത്തിയപ്പോൾ ഇത്തവണ വകയിരുത്തിയത് 16,502 കോടി രൂപയാണ്. എന്നാൽ, 2018-19 മുഴുവൻ എടുക്കുന്പോൾ വകയിരുത്തൽ തലേ വർഷത്തേക്കാൾ കുറവായി.
2017-18-ൽ 75039 കോടി രൂപ വകയിരുത്തിയപ്പോൾ 2018-19-ൽ 53,828 കോടിയാണു വകയിരുത്തിയത്. 2018-19 വർഷം ബാങ്കിന്റെ അറ്റാദായം 3069.07 കോടി രൂപയാണ്. തലേവർഷം 4187.41 കോടി നഷ്ടമായിരുന്നു. വാർഷിക വരുമാനം 3.01 ലക്ഷം കോടി രൂപയിൽനിന്ന് 3.3 ലക്ഷം കോടി രൂപയായി വർധിച്ചു. മൊത്തം നിഷ്ക്രിയ ആസ്തി (ഗ്രോസ് എൻപിഎ) 10.91 ശതമാനത്തിൽനിന്ന് 7.53 ശതമാനമായി കുറഞ്ഞു. വകയിരുത്തൽ നടത്താത്ത നിഷ്ക്രിയ ആസ്തി (നെറ്റ് എൻപിഎ) 5.73ൽനിന്ന് 3.01 ശതമാനമായി താണു.
എസ്ബിഐ ലാഭത്തിൽ; കിട്ടാക്കടം കുറഞ്ഞു
12:05 AM May 11, 2019 | Deepika.com