തിന്പു: പ്രധാനമന്ത്രിയാണെങ്കിലും പഠിച്ച തൊഴിൽ മറക്കാൻ ലോട്ടായ് ഷെറിംഗ് തയാറല്ല. ഭൂട്ടാൻ പ്രധാനമന്ത്രിയായ ടിഷെറിംഗ് എല്ലാ ശനിയാഴ്ചയും ആശുപത്രിയിൽ ശസ്ത്രക്രിയാ വിദഗ്ധനായി സേവനം ചെയ്യുന്നു. ബാക്കിയുള്ള ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെ കസേരയിലിരുന്നു രാജ്യഭരണവും നിർവഹിക്കുന്നു.
അന്പതുകാരനായ ഷെറിംഗ് കഴിഞ്ഞ വർഷമാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2013ൽ രാഷ്ട്രീയത്തിലിറങ്ങുന്നതിനു മുന്പ് ബംഗ്ലാദേശ്, ജപ്പാൻ, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിൽ ഡോക്ടറായി പ്രവർത്തിച്ചു.
പ്രധാനമന്ത്രിയെന്ന നിലയിലുള്ള ജോലിഭാരത്തിൽനിന്നു വിടുതൽ നേടിയാണ് ശനിയാഴ്ചകളിൽ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജിഗ്മെ ഡോർജി വാംഗ്ചുക്ക് നാഷണൽ റെഫറൽ ആശുപത്രിയിൽ ശനിയാഴ്ച നടത്തുന്ന ഓപ്പറേഷനുകളെല്ലാം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ്.
സാന്പത്തിക വികസനത്തെക്കാൾ ജനങ്ങളുടെ സന്തോഷത്തിനു പ്രാധാന്യം നല്കുന്ന രാജ്യമാണ് ഭൂട്ടാൻ. രാജ്യത്തിന്റെ അറുപതു ശതമാനവും വനമായി നിലനിർത്തിയിരിക്കുന്നു. ഭൂട്ടാന്റെ കാർബൺ നിർഗമനം വളരെ കുറവാണ്. ഗതാഗത തിരക്ക് കുറവായതിനാൽ തലസ്ഥാനമായ തിന്പുവിൽ ട്രാഫിക് വിളക്കുകൾ പോലുമില്ല.
ആറു ദിവസം പ്രധാനമന്ത്രി, ശനിയാഴ്ചകളിൽ സർജൻ
12:19 AM May 10, 2019 | Deepika.com