വാഷിംഗ്ടൺ ഡിസി: അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും എതിരേ ഇറാൻ എടുക്കുന്ന ഏതു നടപടിക്കും ശക്തമായ തിരിച്ചടി ഉണ്ടാവുമെന്നു താക്കീതു നൽകി അമേരിക്ക പശ്ചിമേഷ്യയിലേക്ക് വിമാനവാഹിനിക്കപ്പലും യുദ്ധക്കപ്പലുകളും അയച്ചു. ഇറാനുമായി യുദ്ധത്തിന് അമേരിക്ക ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ഏതു രീതിയിലുള്ള പ്രകോപനവും നേരിടുമെന്നും യുഎസ് എസ് ഏബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിയും യുദ്ധക്കപ്പലുകളും ഗൾഫിൽ വിന്യസിക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ പറഞ്ഞു.
ഇറാന്റെ എണ്ണക്കച്ചവടത്തിന് എതിരു നിന്നാൽ ഹോർമുസ് കടലിടുക്ക് അടച്ചിട്ട് മറ്റു രാജ്യങ്ങളുടെ എണ്ണക്കപ്പലുകൾ തടയുമെന്ന് ഈയിടെ ഇറാൻ ഭീഷണി മുഴക്കിയിരുന്നു. ഇതാണ് കടുത്ത നടപടിക്ക് അമേരിക്കയെ പ്രേരിപ്പിച്ചതെന്നു കരുതപ്പെടുന്നു.
യുഎസ് എസ് ഏബ്രഹാം ലിങ്കൺ വിർജിനിയയിൽനിന്ന് ഏപ്രിൽ ഒന്നിനു പുറപ്പെട്ടതായി നേരത്തെ യുഎസ് നേവി പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു. എന്നാൽ പശ്ചിമേഷ്യയിലേക്കാണു യാത്ര എന്ന വിവരം ഇപ്പോഴാണു വ്യക്തമാവുന്നത്.
ഇതിനിടെ ഹൗതികൾ, ഹിസ്ബുള്ളകൾ, വിപ്ലവഗാർഡുകൾ തുടങ്ങി ഇറാന്റെ നിയന്ത്രണത്തിലുള്ള പ്രസ്ഥാനങ്ങൾ അമേരിക്കയ്ക്ക്എതിരേ നടത്തുന്ന ആക്രമണത്തിനും ഇറാൻ ഉത്തരവാദിയായിരിക്കുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
ഇറാനുമായുള്ള ആണവ ഉടന്പടിയിൽ നിന്നു പിന്മാറിയ ട്രംപ് ഭരണകൂടം ഇറാനെ മുട്ടുകുത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടു നാളുകളായി. ഇറാനുമായുള്ള എണ്ണക്കച്ചവടത്തിൽ നിന്നു പിന്മാറണമെന്നു ലോകരാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങൾക്ക് നൽകിയ ഒഴിവുകളും പിൻവലിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്. ഇറാന്റെ വിശിഷ്ട സേനാവിഭാഗമായ വിപ്ളവഗാർഡുകളെ ഭീകരപ്പട്ടികയിൽ യുഎസ് ഉൾപ്പെടുത്തിയത് ഈയിടെയാണ്. ഇതിനു ബദലായി ഗൾഫിലെ അമേരിക്കൻ സൈനികരെയും ഇറാൻ ഭീകരരായി പ്രഖ്യാപിച്ചു.
യുഎസ് വിമാനവാഹിനി പശ്ചിമേഷ്യയിലേക്ക്
12:20 AM May 07, 2019 | Deepika.com