ശ്രീലങ്കയിൽ കൂടുതൽ ഭീകരാക്രമണത്തിന് സാധ്യതയുള്ളതിനാൽ ഒളിവിൽ കഴിയുന്ന തീവ്രവാദികൾക്കായി (സ്ലീപ്പർ സെല്ലുകൾ) വ്യാപക തെരച്ചിൽ ആരംഭിച്ചതായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. വലിയ ഭീഷണി തത്കാലം കുറഞ്ഞെങ്കിലും ഇസ്ലാമിക ഭീകരഗ്രൂപ്പുകളുടെ സ്ലീപ്പർ സെല്ലുകളെ കൂടി കണ്ടെത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ശ്രീലങ്കയിൽ ശേഷിക്കുന്ന ഭീകരരിലെ ഒരുവിഭാഗം അടുത്തുള്ള കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും കടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ശ്രീലങ്കൻ അന്വേഷണ വിഭാഗത്തിലെ ചിലർ സൂചിപ്പിച്ചു.
ഇന്ത്യയിലെ ഭീകരഗ്രൂപ്പുകളുമായി അടുത്ത ബന്ധമുള്ളവരാണ് ശ്രീലങ്കയിലെ ഭീകരാക്രമണത്തിനു പിന്നിലുള്ളതെന്ന് ഇന്ത്യൻ അന്വേഷണ ഏജൻസികൾ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. കേരളത്തിൽ നിന്നു ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഐഎസ് ഭീകരസംഘടനയിൽ ചേർന്ന ചിലർ കൊളംബോ വഴിയാണ് സിറിയ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്കു പോയതെന്നതിനു തെളിവു കിട്ടിയിരുന്നു.
ഇതിനിടെ, ശ്രീലങ്കയെ തകർത്ത ഈസ്റ്റർ ഞായറാഴ്ചയിലെ സ്ഫോടന പരന്പരയുടെ നടുക്കം മാറും മുന്പ് ഇന്നലെ വീണ്ടും സ്ഫോടനം. കൊളംബോയിൽ നിന്ന് 40 കിലോമീറ്റർ കിഴക്കുള്ള പുഗോഡ നഗരത്തിലെ മജിസ്ട്രേറ്റ് കോടതിക്കു സമീപം ആളൊഴിഞ്ഞ സ്ഥലത്തുണ്ടായ സ്ഫോടനത്തിൽ ആളപായമോ, ആർക്കും പരിക്കോ ഇല്ല. പുതിയ സ്ഫോടനത്തെ തുടർന്ന് ശ്രീലങ്കയിലാകെ സുരക്ഷ കർശനമാക്കി.
ഇന്ത്യയിൽ നിന്നു ലഭിച്ച കൃത്യമായ ഭീകരാക്രമണ മുന്നറിയിപ്പ് അവഗണിച്ചതിനെതിരേ ഇരകളായ കത്തോലിക്കാ കുടുംബങ്ങളിലെ ശേഷിച്ചവർ അടക്കമുള്ളവർ രോഷാകുലരാണ്.
കത്തോലിക്കാ വിശ്വാസിക ളുടെ വേദനയിൽ പങ്കുചേരുന്നതിന് വെള്ളിയാഴ്ച ദിവസമായ ഇന്നത്തെ കൂട്ടായിട്ടുള്ള രഹസ്യ നമസ്കാരങ്ങളിൽ നിന്ന് മുസ്ലിംകൾ വിട്ടുനിൽക്കണമെന്ന് മുസ്ലിം മതകാര്യങ്ങൾക്കായുള്ള മന്ത്രി എം.എച്ച് അബ്ദുൾ ഹലീം ഇന്നലെ അഭ്യർഥിച്ചു. ഭീകരാക്രമണത്തിന്റെ ഇരകളായ കത്തോലിക്കാ വിശ്വാസികളോട്് മുസ്ലിംകളും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി ഇന്നത്തെ പ്രാർഥനകൾ സ്വന്തം വീടുകളിൽ നടത്തണമെന്ന് പ്രസ്താവനയിൽ മന്ത്രി ചൂണ്ടിക്കാട്ടി.
കൊളംബോയിൽ നിന്ന് പി.എം. നാരായണൻ
ശ്രീലങ്കയിലെ ഭീകരാക്രമണം ;ഭീകരർക്കായി തെരച്ചിൽ തുടരുന്നു
11:40 PM Apr 25, 2019 | Deepika.com