ലണ്ടൻ: ക്രൂഡ് വില റിക്കാർഡിൽ. ബ്രെന്റ് ഇനം ക്രൂഡിന്റെ വില ആറു മാസത്തിനിടയിൽ ആദ്യമായി 75 ഡോളറിനുമുകളിലെത്തി. ഇറാന്റെ മേലുള്ള അമേരിക്കയുടെ ഉപരോധത്തെത്തുടർന്ന് എണ്ണവിപണിയിൽ ലഭ്യതക്കുറവ് ഉണ്ടാകുമെന്ന വിലയിരുത്തലാണ് വില ഉയരാൻ കാരണം.
അതേസമയം, ഡബ്ല്യുടിഐ ഇനം ക്രൂഡും ആറു മാസത്തിനിടയിലെ റിക്കാർഡ് വിലയായ 66.16 ഡോളറിലെത്തി.
ഇറാനിൽനിന്ന് ക്രൂഡ് വാങ്ങാൻ ഇറക്കുമതി രാജ്യങ്ങൾക്കുള്ള അനുമതി ഈ മാസം അവസാനിക്കും. ഇത് ക്രൂഡ് മാർക്കറ്റിൽ ലഭ്യതക്കുറവ് ഉണ്ടാക്കും. ലഭ്യത കുറഞ്ഞാലും തത്കാലം ഉത്പാദനം കൂട്ടാൻ തങ്ങൾക്കു പദ്ധതിയില്ലെന്ന് പ്രധാന ക്രൂഡ് ഉത്പാദക രാജ്യമായ സൗദി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
റഷ്യയും ഒപ്പെക്കും (പെട്രോളിയം ഉത്പാദക രാജ്യങ്ങളുടെ സംഘടന) ഉത്പാദനം കുറച്ചതോടെ ഈ വർഷം എണ്ണവില ഉയർച്ചയുടെ പാതയിലാണ്. ഇതു കൂടാതെ വെനസ്വേലയ്ക്കുമേലുള്ള ഉപരോധവും ക്രൂഡ് വില കയറാൻ കാരണമാണ്.
കന്പോളങ്ങളിൽ ഇടിവ്
മുംബൈ: ക്രൂഡ് വില കുതിച്ചത് ഇന്ത്യൻ കമ്പോളങ്ങളിൽ ഇടിവുണ്ടാക്കി. സെൻസെക്സ് 323.82 പോയിന്റ് താഴ്ന്ന് 38,730.86ലും നിഫ്റ്റി 84.35 പോയിന്റ് നഷ്ടപ്പെടുത്തി 11,641.80 പോയിന്റിലും ക്ലോസ് ചെയ്തു. ക്രൂഡ് വില ഉയർന്നതും രൂപയുടെ ചാഞ്ചാട്ടവും നിക്ഷേപകരെ വില്പനക്കാരാക്കി. ഓട്ടോ, മെറ്റൽ, എനർജി, ഫിനാൻഷൽ ഓഹരികൾക്ക് വലിയ ഇടിവുണ്ടായി.
ഇന്നലെ മികച്ച മുന്നേറ്റത്തോടെ വ്യാപാരം തുടങ്ങിയ കമ്പോളങ്ങളിൽ അവസാന അര മണിക്കൂറിൽ പെട്ടെന്നുള്ള വില്പനയായിരുന്നു കാണാനായത്.
രൂപയ്ക്കു തളർച്ച
മുംബൈ: രൂപയ്ക്കു വീണ്ടും തകർച്ച. ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പാണു കാരണം. ഡോളറിന് ഇന്നലെ 39 പൈസ വർധിച്ച് 70.25 രൂപയായി. മാർച്ച് ആറിനു ശേഷമുള്ള ഏറ്റവും താണ നിലയിലാണു രൂപ. ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 75 ഡോളറിനു മുകളിലാണ്.
രാജ്യാന്തര വിപണിയിൽ സ്വർണവില ഇന്നലെ ഔൺസിന് (31.1 ഗ്രാം) 1280 ഡോളറിനു മുകളിലായി.
ക്രൂഡ് @ $75.42
11:12 PM Apr 25, 2019 | Deepika.com