കൊളംബോ: ഈസ്റ്റർദിനത്തിൽ രാജ്യത്തെ നടുക്കിയ സ്ഫോടനപരന്പരയെത്തുടർന്ന് ശ്രീലങ്കയിൽ ഇന്നലെ രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാ കൗൺസിലാണു തീരുമാനമെടുത്തത്. മൂന്നു ക്രൈസ്തവ ദേവാലയങ്ങളും ആഡംബര ഹോട്ടലുകളും ഉൾപ്പെടെ എട്ടിടത്തു നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. ഏഴു ചാവേറുകളാണ് ആക്രമണം നടത്തിയത്. ഇസ്ലാമിക തീവ്രവാദി സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് (എൻജെടി) ആണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നതായി ഗവൺമെന്റ് വക്താവും മന്ത്രിയുമായ രജിത സേനാരത്നെ പറഞ്ഞു.
ശ്രീലങ്കയിലെ സ്ഫോടനപരന്പരയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലും സുരക്ഷ ശക്തമാക്കി. തെക്കൻ സംസ്ഥാനങ്ങളായ തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ്, തെലുങ്കാന, കർണാടക എന്നിവിടങ്ങളിലാണു സുരക്ഷ ശക്തമാക്കിയത്. തമിഴ്നാട് തീരത്തും ജാഗ്രത കനത്ത പാലിക്കുകയാണ്. നാവികസേനയും കോസ്റ്റ് ഗാർഡും തമിഴ്നാട് പോലീസിന്റെ കോസ്റ്റൽ സെക്യൂരിറ്റി ഗ്രൂപ്പും(സിഎസ്ജി) സഹകരിച്ചാണു നിരീക്ഷണം നടത്തുന്നത്. വേളാങ്കണ്ണി ബസിലിക്കയിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും 24 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിലേറെയും എൻജെടി അംഗങ്ങളാണ്. സ്ഫോടനത്തിൽ നേരിട്ട് പങ്കുണ്ടെന്നു സംശയിക്കുന്ന ഒന്പതു പേരെ മേയ് ആറു വരെ റിമാൻഡ് ചെയ്തു. കൊളംബോ നഗരപ്രാന്തത്തിലെ പനാദുരയിലെ വീട്ടിലായിരുന്നു ചാവേറുകൾ മൂന്നുമാസമായി താമസിച്ചിരുന്നത്.
ചാവേർ സ്ഫോടനം നടത്തിയ ഏഴു പേരും ശ്രീലങ്കൻ പൗരന്മാരാണെന്നു മന്ത്രി സേനാരത്നെ പറഞ്ഞു. സ്ഫോടനത്തിനു വിദേശരാജ്യത്തുനിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നു സേനാരത്നെ കൂട്ടിച്ചേർത്തു. സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി മൂന്നംഗ സമിതിയെ പ്രസിഡന്റ് നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം സമിതി റിപ്പോർട്ട് നല്കും.
ഇന്നലെ സെൻട്രൽ കൊളംബോ ബസ് സ്റ്റേഷനിൽ 87 ബോംബ് ഡിറ്റണേറ്ററുകൾ കണ്ടെത്തി. ആദ്യം 12 ബോംബ് ഡിറ്റണേറ്ററുകളാണു കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിലാണ് 75 എണ്ണംകൂടി കണ്ടെത്തിയത്.
കൊല്ലപ്പെട്ടത് എട്ട് ഇന്ത്യക്കാർ
ബംഗളൂരു: ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം എട്ടായി. കർണാടകയിൽ നിന്നുള്ള നാല് ജനതാദൾ (എസ്) നേതാക്കളടക്കമാണിത്.
ലക്ഷ്മണ ഗൗഡ രമേശ്, കെ.എം. ലക്ഷ്മി നാരായണ, എം. രംഗപ്പ, കെ.ജി. ഹനുമന്തരായപ്പ എന്നിവരാണു കൊല്ലപ്പെട്ട നേതാക്കൾ. എച്ച്. ശിവകുമാർ, വെമുറായി തുളസിറാം, എസ്.ആർ. നാഗരാജ്, ചന്ദ്രശേഖർ എന്നിവരാണ് മറ്റ് ഇന്ത്യക്കാർ.
മലയാളിയായ പി.കെ. റസീനയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. എന്നാൽ, ഇവരുടെ പൗരത്വം സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണു സൂചന.
ഭീകരതയ്ക്കെതിരേ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
01:17 AM Apr 23, 2019 | Deepika.com