ബെയ്ജിംഗ്: വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെയും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയും ഇന്നലെ ചർച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ചിൻപിംഗും കഴിഞ്ഞവർഷം വുഹാനിൽ ഉച്ചകോടിക്കിടെ നടത്തിയ ഉഭയകക്ഷി ചർച്ചകളുടെ പുരോഗതി അവർ വിലയിരുത്തി.
മോദിയുടെ പരിശ്രമങ്ങൾക്കു ഫലമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ആശങ്കകൾ ഒഴിവാക്കി പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും ഗോഖലെ പറഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റേറ്റ് കൗൺസിലർകൂടിയായ വാംഗ് യീയെ പാർട്ടി ആസ്ഥാനമന്ദിരത്തിലെത്തിയാണ് സന്ദർശിച്ചത്.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും പാക്കിസ്ഥാനിലെ ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദിന്റെ തലവനുമായ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്നിലെ ഇന്ത്യയുടെ ശ്രമങ്ങൾ വീറ്റോ അധികാരമുപയോഗിച്ച് തുടർച്ചയായ നാലാം തവണയും ചൈന പരാജയപ്പെടുത്തിയിരുന്നു. ഇതാണ് ഉഭയകക്ഷി ചർച്ചകൾക്ക് വിലങ്ങുതടിയായത്. അസ്ഹർ വിഷയം ചർച്ച ചെയ്തോ എന്ന ചോദ്യത്തിന്, ചില പ്രത്യേക വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും സമാനമായ താത്പര്യങ്ങളുണ്ടെന്നും ആശങ്കകൾ ഉൾക്കൊണ്ട് ഉഭയകക്ഷി ബന്ധം മുന്നോട്ടുപോകുമെന്നുമായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെംഗ് ഷുവാംഗിന്റെ മറുപടി. ഉപപ്രധാനമന്ത്രി കോംഗ് ഷുവാൻ യുവുമായും ഗോഖലെ കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷിബന്ധം വിലയിരുത്തി ഇന്ത്യ-ചൈന വിദേശകാര്യതല ചർച്ച
12:09 AM Apr 23, 2019 | Deepika.com