കീവ്: ടിവി പരന്പരയിൽ യുക്രെയ്ൻ പ്രസിഡന്റായി അഭിനയിച്ച ഹാസ്യതാരം വ്ളാഡ്മിർ സെലൻസ്കി ഇനി രാജ്യത്തിന്റെ യഥാർഥ ഭരണാധികാരി. ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പിൽ നിലവിലുള്ള പ്രസിഡന്റ് പൊറോഷെങ്കോയെ തറപറ്റിച്ചാണ് രാഷ്ട്രീ യ ത്തിൽ നവാഗതനായ സെലൻസ്കി വൻവിജയം നേടിയത്. സെലൻസ്കിക്ക് 73 ശതമാനത്തിലേറെ വോട്ടു കിട്ടി.
ഒൗദ്യോഗിക ഫലപ്രഖ്യാപനം ഈ മാസാവസാനമേ ഉണ്ടാവൂ. പരാജയം ഉറപ്പായതോടെ സ്ഥാനം ഒഴിയുകയാണെന്നു പ്രസിഡന്റ് പെട്രോ പൊറോഷെങ്കോപ്രഖ്യാപിച്ചു. സജീവരാഷ്ട്രീയത്തിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പൊറോഷെങ്കോയുടെ ഭരണത്തോടുള്ള എതിർപ്പാണ് ഇത്തവണ മാറിച്ചിന്തിക്കാൻ യുക്രെയ്ൻ ജനതയെ പ്രേരിപ്പിച്ചത്.
യുദ്ധഭീതി നിലനിൽക്കുന്ന, അഴിമതിയിൽ മുങ്ങിക്കുളിച്ച രാജ്യത്ത് മാറ്റം കൊണ്ടുവരാമെന്ന വാഗ്ദാനം നൽകിയാണ് സെലൻസ്കി മത്സരിച്ചത്. അതേസമയം രാജ്യത്തെ നയിക്കാൻ എന്തെല്ലാം ചെയ്യുമെന്ന കൃത്യമായ രൂപരേഖ അദ്ദേഹം ജനങ്ങൾക്കുമുന്നിൽ വച്ചിട്ടുമില്ല. ഡോൺബാസ് മേഖലയിൽ റഷ്യൻ വിമതരുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനു ശ്രമിക്കുമെന്ന് സെലൻസ്കി പറഞ്ഞു.
മുന്പൊരു ടെലിവിഷൻ പരന്പരയിൽ പ്രസിഡന്റായി അഭിനയിച്ചിട്ടുണ്ട് എന്നതുമാത്രമാണ് സെലൻസ്കിയുടെ പ്രധാന യോഗ്യത. 41 കാരനായ സെലൻസ്കി യുക്രെയിനിൽ അധികാരത്തിലെത്തുന്ന ആദ്യത്തെ യഹൂദവംശജനാണ്. ‘വാഗ്ദാനങ്ങളില്ല, ക്ഷമാ യാചനങ്ങളുമില്ല എന്നതായിരുന്നു അദ്ദേഹം ഉയർത്തിയ മുദ്രാവാക്യം.
പതിവു തെരഞ്ഞെടുപ്പ് റാലികൾ ഒഴിവാക്കി ആക്ഷേപഹാസ്യത്തിലൂന്നിയ സ്റ്റേജ്ഷോകളിലൂടെ ജനക്കൂട്ടത്തെ കൈയിലെടുക്കുകയായിരുന്നു സെലൻസ്കി. പ്രധാനമന്ത്രിയുൾപ്പെടെ മറ്റ് ഉന്നത സ്ഥാനങ്ങളിൽ ആരെത്തുമെന്നതിൽ ഇതുവരെ വ്യക്തതയില്ല.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തുടങ്ങിയവർ നിയുക്ത പ്രസിഡന്റിനെ അനുമോദിച്ചു.
ടെലിവിഷൻ ഹാസ്യതാരം യുക്രെയ്ൻ പ്രസിഡന്റ്
11:23 PM Apr 22, 2019 | Deepika.com