കൊളംബോ: ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണം ശ്രീലങ്കയിലെ രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്കും വഴി തെളിക്കുമെന്നു സൂചന. ഇന്ത്യയിൽനിന്ന് ഏപ്രിൽ നാലിനു ലഭിച്ച മുന്നറിയിപ്പ് അനുസരിച്ചുള്ള മുൻ കരുതൽ എടുക്കാത്തതിനെതിരേ പ്രധാനമന്ത്രിയും മന്ത്രിസഭയും ശബ്ദമുയർത്തിക്കഴിഞ്ഞു. അക്രമപരന്പരയ്ക്കു പിന്നിൽ വിദേശപങ്കാളിത്തമുണ്ടെന്നും മന്ത്രിസഭ കരുതുന്നു.
ഇവയിലൂടെ മന്ത്രിസഭയും പ്രധാനമന്ത്രി റണിൽ വിക്രമസിംഗെയും ലക്ഷ്യമിടുന്നത് പ്രസിഡന്റ് മൈത്രിപാല സിരിസേനയെ കുരുക്കാനാണ്. രഹസ്യാന്വേഷണ വിഭാഗങ്ങളും ദേശീയ സുരക്ഷാ കൗൺസിലും (എൻഎസ്സി) പ്രസിഡന്റിന്റെ കീഴിലാണ്. 1977 മുതൽ പ്രസിഡൻഷ്യൽ ഭരണം നിലനിൽക്കുന്ന ശ്രീലങ്കയിൽ മന്ത്രിസഭയ്ക്കു കാര്യമായ അധികാരങ്ങൾ ഇല്ല. എൻഎസ്സിയിൽ പ്രധാനമന്ത്രിയോ മന്ത്രിമാരോ ഇല്ല.
ഇന്ത്യയിൽനിന്നു 17 ദിവസം മുന്പേ രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടും സിരിസേന ഒന്നും ചെയ്തില്ല. ഇന്ത്യയിൽനിന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഐജിക്ക് ഏപ്രിൽ ഒൻപതിനു വിവരം നല്കി. 11-ന് ഒരു ആഭ്യന്തരകുറിപ്പ് ഇതേപ്പറ്റി ഐജി തയാറാക്കി. എന്നാൽ മുൻകരുതലൊന്നും എടുത്തില്ലെന്ന് ആരോഗ്യമന്ത്രിയും മന്ത്രിസഭയുടെ വക്താവുമായ രജിത സേനാരത്ന പറഞ്ഞു. മുൻകരുതൽ എടുക്കാത്തതിനെപ്പറ്റി അന്വേഷണം വേണമെന്നു പ്രധാനമന്ത്രി വിക്രമസിംഗെ ആവശ്യപ്പെട്ടു.
ക്രൈസ്തവ ദേവാലയങ്ങളും ഇന്ത്യൻ ഹൈക്കമ്മീഷനുമാണ് ഭീകരർ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യയുടെ മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.
നാഷണൽ തൗഹീദ് ജമാഅത്ത് (എൻടിജെ) എന്ന സംഘടനയാണ് അക്രമത്തിനു പിന്നിലെന്നാണു പ്രസിഡന്റിന്റെ ഓഫീസും പോലീസും പറയുന്നത്. ഇതു വലിയ അംഗബലമില്ലാത്ത ഒരു ഭീകരവാദി സംഘടനയാണെന്നു വിക്രമസിംഗെയുടെ ആൾക്കാർ പറയുന്നു. ഇവരിൽ പെട്ടവരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.
മൂന്നു നഗരങ്ങളിൽ ഇത്രയും ആസൂത്രിതമായി ഇത്ര വലിയ സ്ഫോടനങ്ങൾ നടത്താൻ വിദേശ സഹായവും ആസൂത്രണവും ഇല്ലാതെ ഈ സംഘത്തിനു സാധിക്കില്ലെന്നാണു വാദം.
നേരത്തേ ശ്രീലങ്കൻ തൗഹീദ് ജമാ അത്ത് എന്നൊരു തീവ്രവിഭാഗം ഉണ്ടായിരുന്നു. ഇതിലെ വിവിധ നേതാക്കൾ പിന്നീടു വെവ്വേറെ സംഘങ്ങൾ ഉണ്ടാക്കി. വിദേശത്തുനിന്ന് ഇവയ്ക്കു ധനസഹായമുണ്ട്. ജിഹാദി ഗ്രൂപ്പുകളാണു പണം നല്കുന്നത്.
പ്രസിഡന്റ് സിരിസേനയുടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം, ഭീകരാക്രമണത്തിന്റെ മറവിൽ എതിരാളികളെ ഒതുക്കാനുള്ള നീക്കമാണോ എന്നും സംശയം ഉയർന്നിട്ടുണ്ട്. പ്രധാനമന്ത്രി വിക്രമസിംഗെയെ മാറ്റി മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയെ ഏതാനും മാസം മുന്പ് പ്രധാനമന്ത്രിയാക്കാൻ നടത്തിയ ശ്രമം ആരും മറന്നിട്ടില്ല. തീവ്ര സിംഹളവാദിയും ഇന്ത്യാ വിരുദ്ധനുമാണു രാജപക്സെ.
ശ്രീലങ്ക: ഇനി രാഷ്ട്രീയപ്പോരും
11:23 PM Apr 22, 2019 | Deepika.com