ശ്രീലങ്കയുംതലസ്ഥാനമായ കൊ ളംബോയും വല്ലാത്തൊരു ഭയപ്പാടിലാണ്. ഈസ്റ്റർ ദിനത്തിലെ സ്ഫോടന പരന്പരയിൽ 290 പേർ കൊല്ലപ്പെട്ടതിനു ശേഷം ഒരാളും ഭയത്തിൽ നിന്നു മോചിതരായിട്ടില്ല. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പരിക്കേറ്റ അഞ്ഞൂറോളം പേരിൽ ചിലരെങ്കിലും അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കിടക്കുന്നത് കണ്ടു.
അഭ്യൂഹങ്ങളും സംശയങ്ങളും ഭീതിയുമെല്ലാം നിറഞ്ഞതാണു കൊളംബോയിലെ ജനങ്ങളുടെ മനസ്. സ്ഫോടന പരന്പരയുണ്ടായ ക്രൈസ്തവ ദേവാലയ ങ്ങളിലും ആഡംബര ഹോട്ടലിലും ചോര തളം കെട്ടി നിന്നതു പോലെയുള്ള ഭീതിയാണു ഓരോ ശ്രീലങ്കക്കാരന്റെയും മനസിലുള്ളത്. പ്രശസ്തമായ കത്തോലിക്കാ പള്ളികളായ കൊളംബോയിലെ സെന്റ് ആന്റണീസ്, നെഗംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് എന്നിവയിലും ബട്ടിക്കലോവയിലെ സിയോൻ പ്രോട്ടസ്റ്റന്റ് പള്ളിയിലും ഇപ്പോഴും ചോരയുടെ മണവും പാടുകളുമാണ്.
ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം റിപ്പോർട്ട് ചെയ്യാൻ മുന്പ് കൊളംബോയിലെത്തിയപ്പോൾ ഞാൻ താമസിച്ച കിംഗ്സ്ബറി ഹോട്ടലും സ്ഫോടനത്തിൽ തകർന്നതു മനസിനെ വേദനിപ്പിച്ചു.
എൽടിടിഇയുടെ വീഴ്ച ഉണ്ടായ 2009 മുതൽ പലതവണ ശ്രീലങ്കയിലെത്തിയിട്ടുണ്ട്. എന്നാൽ മുന്പൊരിക്കലും ഇത്തരമൊരു അവസ്ഥ സങ്കൽപത്തിൽ പോലുമുണ്ടായിരുന്നില്ല. ചാവേർ സ്ഫോടനം നടന്ന കൊളംബോയിലെ സിനമണ് ഹോട്ടലിലും ഷാംഗ്രിലാ ഹോട്ടലിലും ഇപ്പോഴും മരണത്തിന്റെ ഗന്ധമാണ്.
ഡൽഹിയിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് ഞാൻ കൊളംബോയിലെത്തിയത്. കൊളംബോയിലെ ബസ്് സ്റ്റാൻഡ് പരിസരത്തു നിന്നു ബോംബ് ശേഖരം കണ്ടെത്തിയതു ഭീതി വളർത്തി.
പോരാത്തതിന് സെന്റ് ആന്റണീസ് പള്ളിപ്പരിസരത്തു നിന്ന് ഇന്നലെ വൈകുന്നേരത്തോടെ വീണ്ടും ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കേട്ടതോടെ ജനം നാലുപാടും ചിതറിയോടി. ജീവനുവേണ്ടിയുള്ള മരണപ്പാച്ചിലുകളായിരുന്നു ഏറെയും.
പള്ളിക്കു സമീപത്തുണ്ടായിരുന്ന വാനിൽ നിന്നാണ് ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ആർക്കും പരിക്കു പറ്റിയില്ലെങ്കിലും സമീപവാസികൾ ഭയന്നു നിലവിളിച്ചുപോയി. പള്ളിയുടെ സമീപത്തു നിന്നു കിട്ടിയ പുതിയൊരു ബോംബ് പോലീസ് നിർവീര്യമാക്കുന്നതിനിടെയായിരുന്നു വാനിൽ നിന്ന് സ്ഫോടനം ഉണ്ടായതെന്ന് ശ്രീലങ്കൻ പോലീസ് പറഞ്ഞു. സുരക്ഷാ സൈനികർ നടത്തിയ നിയന്ത്രിത സ്ഫോടനം ആയിരുന്നു അതെന്ന് ആരും അറിഞ്ഞില്ല. പള്ളിപ്പരിസരത്ത് ഉണ്ടായിരുന്ന വിദേശ മാധ്യമപ്രവർത്തകർക്കു പോലും അത്തരമൊരു സ്ഫോടനത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല.
പൊതുജനത്തിന് മുന്നറിയിപ്പു നൽകാതെയാണ് സൈനികർ നിയന്ത്രിത സ്ഫോടനം നടത്തിയതെന്നതും ഞെട്ടിക്കുന്നതായി. പേടിച്ചു വിറങ്ങലിച്ചു നിൽക്കുന്ന ജനങ്ങളെ കൂടുതൽ ഭയപ്പെടുത്താൻ ഇന്നലത്തെ സ്ഫോടനങ്ങളും കൂടുതൽ ബോംബ് കണ്ടെത്തിയ വാർത്തകളും കാരണമായി.
സംസാരിക്കാനും ഭയം
ഇന്നലെ അർധരാത്രി മുതൽ അടിയന്തരാവസ്ഥ കൂടി പ്രഖ്യാപിച്ചതോടെ ശ്രീലങ്കയാകെ മുൾമുനയിലാണ്. പറഞ്ഞറിയിക്കാനാകാത്ത സ്ഥിതിയിലാണ് സാധാരണ ജനങ്ങളും സുരക്ഷാ സൈനികരുമെല്ലാം. സംസാരിക്കാൻ പോലും ആളുകൾക്കു പേടിയാണ്. നഗരവീഥികളാകെ വിജനം. നായകൾ പോലും നിരത്തിലിറങ്ങാൻ ഭയക്കുന്നതുപോലെ തോന്നി.
സാധാരണ തിരക്കേറിയ ബീച്ചുകളിലും ഇന്നലെ ഒരാളെ പോലും കാണാനില്ല. എവിടെയും തോക്കേന്തിയ പട്ടാളക്കാരും പോലീസും മാത്രം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമായി വളരുന്നതിനിടെയുണ്ടായ ഭീകരാക്രമണം ടൂറിസത്തിന്റെയും നട്ടെല്ലൊടിച്ചു.
കൊളംബോയിലെ തമിഴ് കത്തോലിക്കാ വിശ്വാസികൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് സെന്റ് ആന്റണീസ് പള്ളി പരിസരം. ഞാൻ അടക്കമുള്ള വിദേശ മാധ്യമ പ്രവർത്തകർ ഇന്നലെ തകർന്നടിഞ്ഞ പള്ളിയിൽ ചിത്രീകരണം നടത്തുന്നതിനിടെ പെട്ടെന്ന് പോലീസ് എത്തി ഞങ്ങളോട് ഓടിമാറാൻ ആവശ്യപ്പെട്ടു. പള്ളിപ്പരിസരത്തു പാർക്കു ചെയ്തിരുന്ന കാറിൽ ശക്തിയുള്ള ബോംബുകളാണ് കണ്ടെത്തിയത്. പോലീസ് അവ നിർവീര്യമാക്കിയതോടെയാണ് ശ്വാസം നേരേ വീണത്.
ബസ്് സ്റ്റാൻ്ഡ് പരിസരത്തു നിന്നടക്കം പലയിടത്തും കൂടുതൽ ബോംബുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതോടെ ശ്രീലങ്കയാകെ സ്തംഭിച്ചും തരിച്ചും നിൽക്കുകയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും സാധാരണ ജനങ്ങളിൽ വിശ്വാസം വീണ്ടെടുക്കാൻ മാസങ്ങളെടുത്തേക്കും.
ആസൂത്രിതം
വളരെ ആസൂത്രിതമായാണ് സ്ഫോടക പരന്പര നടത്തിയതെന്നതിന് തെളിവാണ് പുതിയ സ്ഫോടക ശേഖരങ്ങളുടെ കണ്ടെത്തൽ. വിദേശ ഭീകര ഗ്രൂപ്പുകളുടെ പിന്തുണയോടെയാണ് ഇത്ര സൂക്ഷ്മമായ രീതിയിൽ ഭീകരാക്രമണം നടത്തിയതെന്നതിൽ പോലീസിനു സംശയമില്ല. ഒൗദ്യോഗികമായി സർക്കാർ സ്ഥിരീകരിക്കുന്നില്ലെങ്കിലും ഐഎസ് ഭീകരരുടെ കരങ്ങൾ ശ്രീലങ്ക സ്ഫോടനങ്ങൾക്കു പിന്നിലുണ്ടെന്നാണു കരുതുന്നത്.
കിഴക്കൻ ശ്രീലങ്കയിലും ബട്ടിക്കലോവ, ട്രിങ്കോമാലി മേഖലകളിലുമുള്ള മുസ്ലിംകൾക്കിടയിൽ തീവ്രവാദം വളരുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ട്. തൗഹീത് ജമാഅത്ത് (എൻടിജെ) എന്ന പ്രാദേശിക തീവ്രവാദ മുസ്ലിം സംഘടനയ്ക്ക് തനിച്ച് ഇത്രവലിയ ആസൂത്രിത ഭീകരാക്രമണം നടത്താനാകില്ലെന്ന് പോലീസ് തറപ്പിച്ചു പറയുന്നു. ഐഎസ് പോലുള്ള ഭീകര സംഘടനകളുടെ പിൻബലത്തോടെയും നേരിട്ടുള്ള സഹായത്തോടെയുമാകും ഇത് ആസൂത്രണം ചെയ്തതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ രഹസ്യമായി പറയുന്നത്.
ഭീകരർക്കു മലയാളി ബന്ധം?
ശ്രീലങ്കയിലെ ഭീകരാക്രമണത്തിന് മലയാളി ബന്ധവും ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. പാലക്കാട്ടു നിന്ന് അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും പോയ രണ്ടു യുവാക്കൾ ശ്രീലങ്ക വഴിയാണ് ഭീകരപ്രവർത്തനത്തിനായി യാത്ര ചെയ്തതെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
കൊളംബോ വഴിയാണ് മക്കൾ സിറിയയിലേക്കു പോയതെന്ന് പിതാവ് വിൻസന്റ് എന്നോട് പറഞ്ഞത് ഓർക്കുന്നു. പോലീസ് ഇന്നലെ അറസ്റ്റ് ചെയ്ത രണ്ടു ഡസനോളം പേരിൽ മലയാളികൾ ഉണ്ടോയെന്ന് വ്യക്തമല്ല. മലയാളി ഭീകരരുടെ സഹായത്തോടെയാകും ശ്രീലങ്കയിലെ ഭീകരാക്രമണം നടപ്പാക്കിയതെന്നാണ് പൊതുവേ വിലയിരുത്തുന്നത്.
(ഫസ്റ്റ് ജർമൻ ടിവിയുടെ ദക്ഷിണേഷ്യയിലെ ചീഫ് പ്രൊഡ്യൂ സറും മുതിർന്ന പത്രപ്രവർത്തകനുമാണ് മലയാളിയായ പി.എം. നാരായണൻ.
ഡൽഹിയിലെ വിദേശ പത്രപ്രവർത്തകരുടെ ക്ലബ്ബായ എഫ്സിസിയുടെ സെക്രട്ടറി കൂടിയായ നാരായണൻ ദീപിക ഡൽഹി ബ്യൂറോ ചീഫ് ജോർജ് കള്ളിവയലിലുമായി നടത്തിയ ആശയവിനിമയത്തിലൂടെ തയാറാക്കിയതാണ് ഈ റിപ്പോർട്ട്).
കൊളംബോയിൽനിന്ന് ദീപികയ്ക്കു വേണ്ടി പി.എം. നാരായണൻ
ഭീതിയുടെ നിശബ്ദതയിലൂടെ കൊളംബോ
11:23 PM Apr 22, 2019 | Deepika.com