ന്യൂഡൽഹി: അടുത്ത വർഷം മുതൽ എഎഐക്ക് ആകാശത്തും കണ്ണുണ്ടാകും! സമുദ്രത്തിനു മുകളിലൂടെ പറക്കുന്ന വിമാനങ്ങളുടെ കൃത്യമായ ഗതിയും സ്ഥാനവും നിർണയിക്കുന്നതിനാണ് പുതിയ സാങ്കേതികവിദ്യ ആവിഷ്കരിക്കുന്നത്.
പുതിയ സംവിധാനത്തിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലെ വ്യോമഗർത്തത്തിൽ അകപ്പെടുന്ന വിമാനങ്ങളെ നിരീക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം. ഓരോ 30 സെക്കൻഡിലും അപ്ഡേഷനുകൾ അധികൃതർക്കു ലഭ്യമാകും. ഇതിനായി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ (എഎഐ) അമേരിക്കൻ കന്പനിയായ എയ്റോണുമായി ധാരണയായിട്ടുണ്ട്. ബഹിരാകാശത്തുനിന്ന് ആഗോള വ്യോമഗതാഗത പാതകൾ നിരീക്ഷിക്കുന്ന കന്പനിയാണ് എയ്റോണ്‍.
വിമാനങ്ങളിൽ ഘടിപ്പിക്കുന്ന ഓട്ടോമാറ്റിക് ഡിപ്പൻഡെന്റ് സർവെയ്ലൻസ് ബ്രോഡ്കാസ്റ്റ് (എഡിഎസ്-ബി) സംവിധാനം പുറപ്പെടുവിക്കുന്ന തരംഗങ്ങൾ റിസീവർ ഉപയോഗിച്ച് പിടിച്ചെടുത്താണ് അവയുടെ സ്ഥാനം കണക്കാക്കുന്നത്. ഇന്ത്യയിൽ നിലവിൽ ഇത്തരത്തിലുള്ള 30 റിസീവറുകളുണ്ട്. ഇതാണ് സമുദ്രത്തിനു മുകളിലുള്ള വിമാനങ്ങളെ നിരീക്ഷിക്കാൻ എയർ ട്രാഫിക് കണ്‍ട്രോളേഴ്സ് (എടിസി) മോണിറ്ററിംഗ് സിസ്റ്റം ഇനി ഉപയോഗിക്കുക.
അടുത്ത ജനുവരി മുതൽ വിമാനങ്ങളിൽ എഡിഎസ്-ബി സംവിധാനമുണ്ടാകുമെന്ന് എയർപോർട്ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. പുതിയ സംവിധാനം കൊണ്ടുവരുന്നതിന് 50 കോടി രൂപയാണ് എഎഐ ചെലവിടുന്നത്. നവംബറിൽ എല്ലാ വിമാനങ്ങളിലും എഡിഎസ്ബി സംവിധാനം സർക്കാർ നിർബന്ധമാക്കിയിരുന്നു.
2014 മാർച്ച് എട്ടിന് മലേഷ്യ എയർലൈൻസിന്റെ എംഎച്ച്370 വിമാനം കാണാതായതോടെയാണ് സമുദ്രത്തിനു മുകളിലുള്ള വിമാനങ്ങളുടെ നിരീക്ഷണം ഇന്ത്യൻ സർക്കാർ ആലോചിച്ചുതുടങ്ങിയത്.
എയ്റോണ്‍ ടെക്നോളജിയുടെ നട്ടെല്ല് എന്നുപറയുന്നത് ഇറിഡിയം നെക്സ്റ്റ് ഉപഗ്രഹ ശ്രേണിയാണ്. 2017 ജനുവരി മുതൽ 2019 ജനുവരി വരെയുള്ള കാലയളവിനിടയ്ക്ക് എട്ട് ഇറിഡിയം നെക്സ്റ്റ് സാറ്റലൈറ്റുകൾ സ്പേസ് എക്സ് ഫാൽക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്. എയ്റോണിന്റെ പ്രത്യേക റിസീവറുകൾ ഇറിഡിയം സാറ്റലൈറ്റ് ശ്രേണിയുടെ സഹായത്തോടെ വിമാനങ്ങളെ 100 ശതമാനം കവർ ചെയ്യുമെന്ന് എയ്റോണിന്റെ വെബ്സൈറ്റിൽ പറയുന്നു.
അടുത്ത വർഷം എഎഐക്ക് ആകാശത്തും കണ്ണ്!
11:10 PM Apr 22, 2019 | Deepika.com