മൂവാറ്റുപുഴ: നാടൻ മുളകിനമായ കാന്താരിക്ക് ആവശ്യക്കാരേറി. പച്ചക്കറിയ്ക്കൊപ്പം കാന്താരി മുളകിന്റെ വിലയും കുതിച്ചുയരുകയാണ്. കിലോഗ്രാമിനു 630 മുതൽ 680 രൂപ വരെയാണു കാന്താരിയുടെ വില. കഴിഞ്ഞ വർഷം 350-380 വരെയായിരുന്നു വില.
നഗരങ്ങളിലെ മാർക്കറ്റിലും ഡിമാൻഡ് വർധിച്ചതാണ് കാന്താരിയുടെ ലഭ്യത കുറയാൻ ഇടയാക്കിയത്. വില വർധിച്ചതോടെ പച്ചക്കറിയോടൊപ്പം കാന്താരി കൃഷിയാരംഭിച്ചെങ്കിലും വേനൽ രൂക്ഷമായതോടെ വിളവ് കുറഞ്ഞു. മുൻ കാലങ്ങളിൽ റബർ തോട്ടങ്ങളിലും മറ്റും തനിയെ മുളച്ചു വളർന്നിരുന്ന കാന്താരി വിളവിന്റെ കാര്യത്തിലും മുന്നിട്ടുനിന്നിരുന്നു.
പറിച്ചെടുക്കുന്നതിനുള്ള പ്രയാസം മാറ്റി നിർത്തിയാൽ ഉത്പാദന ചെലവ് വളരെ കുറവാണ്. കാന്താരിക്കു ഡിമാൻഡ് വർധിച്ചതോടെ പച്ച നിറത്തിലുള്ള സാധാരണ കാന്താരിക്കു പകരം വെള്ള, റോസ്, വൈലറ്റ് നിറങ്ങളിലും വിവിധ ആകൃതിയിലുമുള്ള ഇനങ്ങൾ കൃഷി തോട്ടങ്ങളിൽ സ്ഥാനം പിടിച്ചു. എന്നാൽ, രുചിയിലും എരിവിലും സാധാരണ കാന്താരിയെ വെല്ലാൻ ഇവയ്ക്കായില്ല. കാന്താരിമുളകു ചേർത്തു നിർമിക്കുന്ന വിവിധയിനം അച്ചാറുകൾക്കും ആവശ്യക്കാർ ഏറി.
കാന്താരി @ 680
11:10 PM Apr 22, 2019 | Deepika.com