കൊളംബോ: ചിതറിത്തെറിച്ച മാംസക്കഷണങ്ങൾ പറ്റിപ്പിടിച്ച ചുവരുകൾ. കൊളംബോ അതിരൂപതയുടെ കമ്യൂണിക്കേഷൻ മേധാവി ഫാ. എഡ്മഡ് തിലകരത്നെ, നെഗംബോയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ ദൃശ്യം വിവരിച്ചതിങ്ങനെയാണ്.
ഏറ്റവും കൂടുതൽ പേർ മരിച്ചതും ഏറ്റവും കൂടുതൽ പേർക്കു പരിക്കേതും ഇവിടെയാണ്. 74 പേരുടെ മരണം നെഗംബോ ആശുപത്രി സ്ഥിരീകരിച്ചു. പരിക്കേറ്റവരുടെ എണ്ണം 113.
ഉയിർപ്പു ഞായാറാഴ്ചയിലെ തിരുക്കർമങ്ങളിൽ പങ്കെടുക്കാനായി ആയിരത്തോളം വിശ്വാസികളെത്തിയിരുന്നു. മൂന്നു വൈദികർ ദിവ്യബലി അർപ്പിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. രണ്ടു വൈദികരുടെ നില ഗുരുതരമാണ്. ഒരാളുടെ പരിക്ക് സാരമുള്ളതല്ല. മനുഷ്യശരീരങ്ങൾ പള്ളിക്കുള്ളിലും പുറത്തും ചിതറിത്തെറിച്ചുവീണു.
ശ്രീലങ്കയിലെ പല പള്ളികളെയും പോലെ ഈ പള്ളിയും സെന്റ് സെബാസ്റ്റ്യന്റെ നാമധേയത്തിലുള്ളതാണ്. 1946ലാണു നിർമിച്ചത്. സ്ഫോടനത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിലെത്തിച്ച് ഉചിതമായ ശിക്ഷ നല്കണമെന്ന് കൊളംബോ ആർച്ച്ബിഷപ് കർദിനാൾ മാൽക്കം രഞ്ജിത്ത് ആവശ്യപ്പെട്ടു. കൊളംബോ ജില്ലയിലെ എല്ലാ പള്ളികളിലെയും ഈസ്റ്റർ തിരുക്കർമങ്ങൾ റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു.
ചിതറിത്തെറിച്ച മാംസം...
12:42 AM Apr 22, 2019 | Deepika.com