സ്ഫോടനപരന്പരയ്ക്കു പിന്നാലെ ലോകനേതാക്കളും മതനേതാക്കളും ശ്രീലങ്കയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ആക്രമണത്തെ അപലപിച്ച അവർ ലങ്കയ്ക്കൊപ്പം തങ്ങളുണ്ടെന്നും സഹായിക്കാൻ സന്നദ്ധമാണെന്നും വ്യക്തമാക്കി.
എല്ലാവരും ഒരുമിച്ചു നിൽക്കണം: മേ
പള്ളികളിലും ഹോട്ടലുകളിലും നടന്ന ആക്രമണം നടക്കുന്നതാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പറഞ്ഞു. ദുരന്തത്തിന് ഇരയായവരോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നു. ഭയരഹിതമായ അന്തരീക്ഷത്തിൽ ആരാധന നടത്താനുള്ള സാഹചര്യം ഉണ്ടാക്കാൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
സഹായ സന്നദ്ധത അറിയിച്ച് ട്രംപ്
ഭയാനകമായ ഭീകരാക്രമണത്തിന് ഇരയായ ലങ്കൻ ജനതയെ അനുശോചനം അറിയിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. നിങ്ങളെ സഹായിക്കാൻ അമേരിക്ക സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
ദാരുണ വാർത്ത: നെതർലൻഡ്സ്
ദാരുണവാർത്തയാണ് ശ്രീലങ്കയിൽനിന്നു കേൾക്കുന്നതെന്ന് നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റുട്ടെ ട്വീറ്റ് ചെയ്തു. ആക്രമണത്തിന് ഇരയായവർക്കും അവരുടെ ബന്ധുക്കൾക്കും തന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്തുണയുമായി ഓസ്ട്രേലിയ
ലങ്കൻ ജനതയോട് ഹൃദയത്തിൽനിന്നുള്ള അനുശോചനം അറിയിക്കുന്നതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
അറപ്പുളവാക്കുന്ന പ്രവൃത്തി: മക്രോൺ
അറപ്പുളവാക്കുന്ന ഈ ആക്രമണത്തെ അപലപിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രതികരിച്ചു. ലങ്കയ്ക്കൊപ്പം ഫ്രാൻസ് ഉണ്ടാവും.
വിദ്വേഷം വിജയിക്കില്ല: മെർക്കൽ
മതവിദ്വേഷവും അസഹിഷ്ണുതയും ഇങ്ങനെ പ്രകടിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഒരിക്കലും വിജയിക്കില്ലെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു.
കുറ്റക്കാർക്കു ശിക്ഷ ലഭിക്കും: പുടിൻ
തീവ്രവാദത്തെ നേരിടുന്നതിൽ ലങ്കയ്ക്ക് ശക്തമായ പിന്തുണ തുടരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. കുറ്റക്കാർക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വല്ലാതെ ഞെട്ടിച്ചു: ഇസ്രയേൽ
ഇസ്രേലി ജനതയുടെ പേരിൽ അഗാധ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. വിഷമം നേരിടുന്ന ഈ സമയത്ത് ലങ്കയ്ക്ക് ഇസ്രയേൽ സഹായം വാഗ്ദാനം ചെയ്യുന്നു.
ലങ്കയ്ക്കൊപ്പം: ഇമ്രാൻ
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ലങ്കൻ ജനതയെ അഗാധമായ ദുഃഖം അറിയിച്ചു. വിലപ്പെട്ട ജീവനുകൾ ഇല്ലാതാക്കിയ ആക്രമണത്തെ അപലപിക്കുന്നു. ദുഃഖത്തിന്റെ ഈ സമയത്തിൽ ലങ്കൻ ജനതയ്ക്ക് പാക്കിസ്ഥാൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
പ്രാർഥനയോടെ ജറുസലം സഭ
ഭീകരാക്രമണത്തിന്റെ ഇരകൾക്കുവേണ്ടി പ്രാർഥിക്കുന്നതായി ജറുസലമിലെ കത്തോലിക്കാ സഭ അറിയിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. ഭീകരർ കൊലയും ഭയാനകതയും അവസാനിപ്പിച്ച് പശ്ചാത്താപത്തിന്റെ മാർഗത്തിലേക്കു തിരിയാനും പ്രാർഥിക്കുന്നു.
"എന്തിനിത്ര വിദ്വേഷം'
സ്നേഹം ആഘോഷിക്കുന്ന ഈ ദിനത്തിൽ എന്തിന് ഇത്രയും വിദ്വേഷമെന്ന് പാരീസ് അതിരൂപതാ ബിഷപ് മിച്ചെൽ ഔപെറ്റിറ്റ് ചോദിച്ചു. ലങ്കയിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്കൊപ്പം തങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാരീസ് രൂപതയുടെ കത്തീഡ്രലായ നോട്ടർഡാമിൽ ഏതാനും ദിവസങ്ങൾക്കു മുന്പ് വൻ അഗ്നിബാധ ഉണ്ടായിരുന്നു.
ലോകം ലങ്കയ്ക്കൊപ്പം
12:42 AM Apr 22, 2019 | Deepika.com