പ്യോംഗ്യാംഗ്: ഉത്തരകൊറിയ വീണ്ടും ആയുധം പരീക്ഷിച്ചു. ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ച അലസി രണ്ടു മാസം തികയും മുന്പാണ് ഈ ആയുധ പരീക്ഷണം. അമേരിക്കയെ സമ്മർദത്തിലാക്കാനാണു നീക്കം.
ആണവചർച്ചയിൽനിന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ മാറ്റണമെന്നു പരീക്ഷണത്തിനു പിന്നാലെ ഉത്തരകൊറിയ ആവശ്യപ്പെട്ടു. പോംപിയോക്കു പക്വതയില്ലെന്നാണു വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.
പുതിയ ആയുധപരീക്ഷണത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ ആണു പുറത്തുവിട്ടത്. കിം പരീക്ഷണം നേരിട്ടു വിലയിരുത്തിയെന്നാണ് അറിയിച്ചത്. ആയുധത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നല്കിയില്ല.
കരയിൽനിന്നും കടലിൽനിന്നും ആകാശത്തുനിന്നും തൊടുക്കാവുന്ന ചെറുമിസൈലാണിതെന്ന് അനുമാനമുണ്ട്. പരീക്ഷണം സൈന്യത്തിന്റെ പ്രതിരോധശേഷി വർധിപ്പിച്ചതായി കിം പറഞ്ഞു.
കിമ്മും ട്രപും കഴിഞ്ഞവർഷം ജൂണിൽ സിംഗപ്പൂരിൽ നടത്തിയ ആദ്യ ഉച്ചകോടിയിൽ ഉത്തരകൊറിയയുടെ ആണവ നിരായുധീകരണത്തിനു ധാരണയായിരുന്നു. എന്നാൽ തുടർ നടപടികളുണ്ടായില്ല. ഫെബ്രുവരി അവസാനം ഹാനോയിയിൽ നടന്ന രണ്ടാം ഉച്ചകോടി അലസി. ട്രംപ് ഇറങ്ങിപ്പോയി. ഉപരോധങ്ങൾ മുഴുവൻ നീക്കാതെ ആണവ നിരായുധീകരണം നടപ്പാക്കാനാവില്ലെന്ന് കിം വ്യക്തമാക്കിയതാണ് ഇറങ്ങിപ്പോകാൻ കാരണമെന്നു ട്രംപ് വിശദീകരിച്ചു.
അമേരിക്കയുടെ സമ്മർദ തന്ത്രം തങ്ങളുടെ അടുത്തു വിലപ്പോവില്ലെന്ന് കിം പറഞ്ഞിരുന്നു. ആണവ നിരായുധീകരണം വേണമെങ്കിൽ ട്രംപ് നയം മാറ്റണമെന്നും അദ്ദേഹം കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടു.
ഇതിനുപിന്നാലെ ഇപ്പോൾ നടത്തിയിരിക്കുന്ന ആയുധപരീക്ഷണം അമേരിക്കയ്ക്കുള്ള സന്ദേശമാണ്. മുന്പു നടത്തിയിട്ടുള്ള ബാലിസ്റ്റിക് മിസൈൽ, ആണവ പരീക്ഷണങ്ങളിൽനിന്നു വ്യത്യസ്തമായി ഇന്നലെ പരീക്ഷിച്ചത് ശേഷികുറഞ്ഞ ആയുധമാണ്. ബാലിസ്റ്റിക് മിസൈൽ, ആണവ പരീക്ഷണങ്ങൾ നടത്തില്ലെന്ന വാഗ്ദാനം കിം പാലിച്ചിരിക്കുന്നു. അമേരിക്ക ധാരണയ്ക്കു ശ്രമിച്ചില്ലെങ്കിൽ കൂടുതൽ കടുത്ത നടപടികളിലേക്കു ഉത്തരകൊറിയ കടന്നേക്കാമെന്നാണ് കിം നല്കുന്ന മുന്നറിയിപ്പ്.
ഉത്തരകൊറിയ ആയുധനിർമാണം തുടരുന്നുവെന്നതിന്റെ തെളിവുകൂടിയാണ് പരീക്ഷണം. അവരുടെ ആണവ, മിസൈൽ കേന്ദ്രങ്ങളിൽ പ്രവർത്തനം സജീവമാണെന്നതിന്റെ തെളിവുകൾ ഉപഗ്രഹചിത്രങ്ങളിലൂടെ വ്യക്തമായിരുന്നു.
ഉത്തരകൊറിയ വീണ്ടും ആയുധം പരീക്ഷിച്ചു
11:13 PM Apr 18, 2019 | Deepika.com