ബെയ്ജിംഗ്: ചൈനയിലെ തങ്ങളുടെ ഓണ്‍ലൈൻ റീട്ടെയ്ൽ ബിസിനസ് സംരംഭങ്ങൾ അമേരിക്കൻ വന്പൻ ആമസോണ്‍ നിർത്താനൊരുങ്ങുന്നു. ജാക് മാ സാരഥിയായ ആലിബാബ ഉൾപ്പെടെയുള്ള ചൈനീസ് കന്പനികളുടെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെയാണ് ആമസോണിന്റെ പിന്മാറ്റമെന്നാണ് വിലയിരുത്തൽ. ജൂലൈ മുതൽ ചൈനയിലെ ആമസോൺ റീട്ടെയ്ൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയേക്കും. എന്നാൽ, ആമസോണ്‍ വെബ്സീരീസ്, കിൻഡിൽ ഇ ബുക്ക്സ് എന്നീ സംരംഭങ്ങളും രാജ്യാന്തര കച്ചവടങ്ങളും ചൈനയിൽ ആമസോണ്‍ തുടരും.
ആദ്യ ഘട്ടത്തിലുണ്ടാകുന്ന നഷ്ടങ്ങൾ പരിഗണിക്കാതെ വിപണിയിൽ പിടിച്ചുനിന്ന് ദീർഘകാലാടിസ്ഥാനത്തിൽ ലാഭം നേടാറുള്ള ആമസോണിന്റെ പിന്മാറ്റത്തെ ഞെട്ടലോടെയാണ് സാന്പത്തിക ലോകം വീക്ഷിക്കുന്നത്. 2004ലാണ് ആമസോണ്‍ ചൈനീസ് വിപണിയിൽ കാലുകുത്തിയത്. അവിടത്തെ ഓണ്‍ലൈൻ ബുക്ക് വില്പന കന്പനി സ്വന്തമാക്കിയായിരുന്നു തുടക്കം. പിന്നീട് വെയർ ഹൗസുകളും ഡാറ്റാ സെന്ററുകളും സ്ഥാപിച്ച് ബിസിനസ് ശൃംഖല വിപുലമാക്കി. 2016ലാണ് ആമസോണ്‍ തങ്ങളുടെ പ്രൈം മെംബർഷിപ് പദ്ധതി ചൈനയിൽ ആരംഭിക്കുന്നത്. പിന്നീടും പല പദ്ധതികളും കൊണ്ടുവന്നെങ്കിലും ഒരു ശതമാനത്തിൽ താഴെമാത്രമുള്ള വിപണി പങ്കാളിത്തമേ ആമസോണിന് ചൈനയിൽ നേടാനായുള്ളൂ. അതേസമയം ചൈനയിൽ തിരിച്ചടി നേരിട്ടിട്ടില്ലെന്നും ചൈനയിലൂടെയുള്ള രാജ്യന്തര വ്യാപാരത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിലാണ് ഇപ്പോൾ പ്രാമുഖ്യം നൽകുന്നതെന്നും ആമസോണ്‍ വക്താവ് അറിയിച്ചു.
ചൈനയിൽനിന്നു പിൻവാങ്ങുന്ന ആമസോണ്‍ ഇന്ത്യയിൽ കൂടുതലായി കേന്ദ്രീകരിക്കുമെന്നുള്ള റിപ്പോർട്ടുകളുമുണ്ട്. 2013ൽ ഇന്ത്യൻ വിപണിയിലെത്തിയ ആമസോണിന് നിലവിൽ അന്‍പതിലേറെ വെയർഹൗസുകളാണ് രാജ്യത്തുള്ളത്. എന്നാൽ, ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലും മറ്റും നിക്ഷേപം നടത്തി വിപണി പിടിക്കാൻ കാത്തിരിക്കുന്ന ആലിബാബ ഇവിടെയും ആമസോണിന് വലിയ വെല്ലുവിളിയാകും.
ചൈനയിൽ ആമസോണിന് തിരിച്ചടി
11:13 PM Apr 18, 2019 | Deepika.com