പുനർനിർമാണത്തിനു സഹായിക്കണമെന്ന സർക്കാരിന്റെ അഭ്യർഥനയെത്തുടർന്ന് ഫ്രാൻസിലെ പ്രമുഖ ബിസിനസുകാരും സ്ഥാപനങ്ങളും കോടിക്കണക്കിനു ഡോളർ സംഭാവന നല്കാൻ തുടങ്ങി. ജർമനി, ഇറ്റലി, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സങ്കേതികസഹായമടക്കം വാഗ്ദാനം ചെയ്തു.
അഗ്നിബാധ ആരംഭിച്ച് 48 മണിക്കൂർ പിന്നിട്ട ഇന്നലെ വൈകിട്ട് 6.50ന് ഫ്രാൻസിലെ മുഴുവൻ കത്തീഡ്രലുകളിലും മണി മുഴങ്ങി. അഗ്നിബാധ കരുതിക്കൂട്ടിയുള്ള നടപടിയാണെന്നതിന് ഇതുവരെ തെളിവില്ലെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു.
850 വർഷം പഴക്കമുള്ള കത്തീഡ്രലിനുണ്ടായ നാശനഷ്ടങ്ങൾ പൂർണമായി പരിഹരിക്കാൻ പതിറ്റാണ്ടുകളെടുക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടതിനു പിന്നാലെയായിരുന്നു മക്രോണിന്റെ പ്രഖ്യാപനം. കത്തീഡ്രൽ നമ്മൾ കൂടുതൽ മനോഹരമായി പുതുക്കിപ്പണിയും.
“അത് അഞ്ചു വർഷത്തിനകം പൂർത്തിയാക്കണമെന്നാണ് എന്റെ ആഗ്രഹം. നമുക്കതു സാധ്യമാണ്”.
2024ലെ പാരീസ് ഒളിന്പിക്സിനോട് അനുബന്ധിച്ച് പുനർനിർമാണം പൂർത്തിയാക്കാനാണ് മക്രോൺ ഉദ്ദേശിക്കുന്നത്. അതേസമയം, ഇത്ര ചെറിയ കാലയളവിനുള്ളിൽ ഇതു സാധ്യമാണോയെന്നതിൽ സംശയമുണ്ട്. ആയിരം വർഷം പഴക്കമുള്ള സ്ട്രാസ്ബർഗ് കത്തീഡ്രലിന്റെ പുനർനിർമാണത്തിനു നേതൃത്വം നല്കിയ എറിക് ഫിഷർ പറഞ്ഞത്, പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നാണ്.
കത്തീഡ്രലിനെ അഗ്നിബാധയിൽനിന്നു രക്ഷിക്കാൻ ഫ്രഞ്ച് ജനത കൈയ്മെയ് മറന്നു മുന്നിട്ടിറങ്ങിയ സംഭവം, കുറച്ചു നാളായി രാജ്യത്തു നിലനിൽക്കുന്ന ഭിന്നതയും അഭിപ്രായവ്യത്യാസങ്ങളും മറികടക്കാൻ സഹായിച്ചുവെന്ന് മക്രോൺ അഭിപ്രായപ്പെട്ടു. സർക്കാരിനെതിരേ മഞ്ഞക്കുപ്പായക്കാർ നവംബറിൽ ആരംഭിച്ച പ്രതിഷേധമാണ് അദ്ദേഹം ഉദ്ദേശിച്ചത്.
അന്വേഷണത്തിന് വൻസംഘം
കത്തീഡ്രലിന്റെ സ്തൂപികയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണിക്കിടെയാണ് അഗ്നിബാധ ഉണ്ടായതെന്ന് അനുമാനിക്കുന്നു. സ്തൂപികയുടെ ഈയക്കവചം പുനഃസ്ഥാപിച്ചുവരികയായിരുന്നു. അഗ്നിബാധയെക്കുറിച്ച് അന്വേഷിക്കാൻ 50 പേരെ നിയമിച്ചു. കത്തീഡ്രലിന്റെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന അഞ്ച് കൺസ്ട്രക്ഷൻ കന്പനികളിലെ ജീവനക്കാരെ ചോദ്യം ചെയ്തു. മനപ്പൂർവം ആരെങ്കിലും തീവച്ചതാണെന്നതിനു ഇതുവരെ തെളിവില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ റെമി ഹെയ്റ്റ്സ് പറഞ്ഞു.
തിരുശേഷിപ്പുകൾ സുരക്ഷിതം
യേശുവിന്റെ മുൾക്കിരീടം അടക്കം കത്തീഡ്രലിലുണ്ടായിരുന്ന തിരുശേഷിപ്പുകൾ സുരക്ഷിതമാണെന്ന് പാരീസ് അധികൃതർ അറിയിച്ചു. കത്തീഡ്രലിന്റെ രണ്ടു മണി ഗോപുരങ്ങൾ, പത്തു മണികൾ, പ്രധാന കെട്ടിടത്തിന്റെ ചുമരുകൾ, സ്റ്റെയ്ൻഡ് ഗ്ലാസ് ജാലകങ്ങൾ എന്നിവ അഗ്നിബാധയെ അതിജീവിച്ചു.
തിരുശേഷിപ്പുകളും അമൂല്യകലാവസ്തുക്കളും സംരക്ഷിക്കാൻ പാരീസ് നിവാസികൾ മനുഷ്യച്ചങ്ങല തീർത്തിരുന്നു. എന്നാലും ചില കലാവസ്തുക്കൾ സംരക്ഷിക്കാനായില്ല.
സ്തൂപികയും മേൽക്കൂരയും പൂർണമായി നശിച്ചു. താഴേക്കു പതിച്ച ചാന്പൽക്കൂന്പാരമാണ് തറ നിറയെ. അൾത്താരയിലെ സുവർണകുരിശിനു കേടുപാടില്ല. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് കലാവസ്തുക്കൾ സംരക്ഷിക്കാനുള്ള ശ്രമം അഗ്നിശമനസേന തുടരുന്നു.
നാല്പത്തെട്ടു മണിക്കൂറിനകം 100 കോടി ഡോളർ
പുനർനിർമാണത്തിന് ഫ്രാൻസിലെയും വിദേശത്തെയും സന്പന്നർ ഉദാരമായി സംഭാവന ചെയ്യുന്നു. നൂറു കോടി ഡോളർ ഇതുവരെ ലഭിച്ചു. കെറിംഗ് ക്രൂപ്പ്, ടോട്ടൽ, ല’ഒറിയൽ എന്നീ സ്ഥാപനങ്ങളും ശതകോടീശ്വരൻ ബെർണാർഡ് അർണോയും 10 കോടി യൂറോവച്ച് സംഭാവന നല്കി. ആപ്പിൾ മേധാവി ടിം കുക്കും സഹായം പ്രഖ്യാപിച്ചു.
ആറു വർഷം അടച്ചിടും: റെക്ടർ
നോട്ടർഡാം കത്തീഡ്രൽ ആറു വർഷംവരെ അടച്ചിടേണ്ടിവരുമെന്നു റെക്ടർ കൂടിയായ ബിഷപ് പാട്രിക് ഷോവെ അറിയിച്ചു. കത്തീഡ്രലിന്റെ ചില ഭാഗത്തിനു ബലക്ഷയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അഗ്നിശമനസേനാംഗങ്ങൾക്കു നന്ദി അറിയിച്ച് മാർപാപ്പ
വത്തിക്കാൻസിറ്റി: നോട്ടർഡാം കത്തീഡ്രലിനെ അഗ്നിബാധയിൽനിന്നു സംരക്ഷിക്കാൻ പോരാടിയ അഗ്നിശമനസേനാംഗങ്ങൾക്കു ഫ്രാൻസിസ് മാർപാപ്പ നന്ദി അറിയിച്ചു. ഇന്നലെ വത്തിക്കാനിൽ പൊതുദർശനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവൻ പണയംവച്ചും കത്തീഡ്രലിലെ വിശുദ്ധവസ്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചവരോടു സഭയ്ക്കു നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഫ്രഞ്ച് പ്രസിഡന്റ് മക്രോണുമായി ഫോണിൽ സംസാരിച്ച മാർപാപ്പ ഫ്രഞ്ച് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
യുനസ്കോ സഹായിക്കും
യുഎൻ: നോട്ടർഡാം കത്തീഡ്രൽ പുനർനിർമിക്കാനുള്ള ശ്രമങ്ങൾക്കു സഹായം നല്കുമെന്ന് യുനസ്കോ അറിയിച്ചു. യുനസ്കോയുടെ പൈതൃകപട്ടിയിൽ ഉൾപ്പെട്ടതാണ് കത്തീഡ്രൽ.