ന്യൂഡൽഹി: ജെറ്റ് എയർവേസ് പറക്കൽ നിർത്തി. പണമില്ലാത്തതാണു കാരണം.അടിയന്തര വായ്പയ്ക്കുള്ള അപേക്ഷ ബാങ്കുകൾ നിരസിച്ചതോടെ കന്പനി ഇന്നലെ രാത്രി പത്തിന് അവസാനത്തെ വിമാനവും നിലത്തിറക്കി. താത്കാലികമായാണ് സർവീസ് നിർത്തുന്നതെന്ന് രാത്രി ഏഴുമണിയോടെ കന്പനി വിമാനത്താവളങ്ങളെയും മറ്റ് അധികൃതരെയും ഇടപാടുകാരെയും അറിയിച്ചു. കന്പനി നിയമ ട്രൈബ്യൂണൽ (എൻസിഎൽടി) ആകും ഇനി കന്പനിയുടെ ഭാവി നിശ്ചയിക്കുക.
1992-ൽ സിവിൽ വ്യോമ ഗതാഗതമേഖല തുറന്നുകൊടുത്ത ആദ്യഅവസരത്തിൽത്തന്നെ രൂപംകൊണ്ടതാണ് ജെറ്റ്. അന്ന് കൂടെ പിറന്ന മറ്റു കന്പനികളെല്ലാം നേരത്തേതന്നെ ഇല്ലാതായി.
ഒരുകാലത്ത് 124 വിമാനങ്ങൾ ജെറ്റിനുണ്ടായിരുന്നു. ജനുവരിവരെ രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനകന്പനിയായിരുന്നു. നരേഷ് ഗോയൽ ആരംഭിച്ച കന്പനി ബാങ്കുകൾക്ക് 8000 കോടി രൂപ ബാധ്യത വരുത്തിവച്ചിട്ടുണ്ട്. ജീവനക്കാരുടെ ശന്പളം മാസങ്ങളായി മുടങ്ങി. പാട്ടത്തിനെടുത്ത വിമാനങ്ങളുടെ പാട്ടത്തുക നൽകാത്തതിനാൽ ഉടമകൾ വിമാനങ്ങൾ ഏറ്റെടുത്തു. ഓരോ തവണയും പണം നൽകി ഇന്ധനമടിച്ചാണു കുറേ ദിവസങ്ങളായി സർവീസ് നടത്തിയിരുന്നത്. ചൊവ്വാഴ്ച ആറും ഇന്നലെ അഞ്ചും വിമാനങ്ങൾ പറന്നു. അന്താരാഷ്ട്ര സർവീസുകൾ ആഴ്ചകളായി മുടങ്ങിയിട്ട്.
ജെറ്റിന്റെ വിമാനങ്ങൾ പറക്കാത്തതിനാൽ വിവിധ റൂട്ടുകളിൽ യാത്രക്കൂലി കുതിച്ചുകയറി. ആവശ്യത്തിനു യാത്രാസൗകര്യമില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. എയർസഹാറ, കിംഗ്ഫിഷർ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയവയോടു മത്സരിച്ചു വളർന്ന ജെറ്റിന്റെ ക്ഷീണം 2007-നു ശേഷമാണ്. 2050 കോടി രൂപയ്ക്ക് 2007-ൽ എയർ സഹാറയെ വാങ്ങി. ആ ഇടപാട് ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടാക്കി. 2013-ൽ എത്തിഹാദ് എയർവേസിന് 24 ശതമാനം ഓഹരി വിറ്റാണ് പ്രശ്നങ്ങൾ മറികടന്നത്.
2010 മുതൽ കന്പനി വലിയ നഷ്ടത്തിലായിരുന്നു. 2016-ലും 17-ലും ചെറിയ ലാഭമുണ്ടായെങ്കിലും 2018-ൽ വീണ്ടും നഷ്ടത്തിലായി.മൊത്തം 15,000 കോടി രൂപയിലധികം ബാധ്യതയായ ശേഷവും തന്റെ വിമാനകന്പനി കൈയൊഴിയാതിരിക്കാനാണ് നരേഷ് ഗോയൽ നോക്കിയത്. ഗോയൽ മാറിയാലേ പണം മുടക്കൂ എന്നായി എത്തിഹാദും ടിപിജി കാപ്പിറ്റലും മറ്റും. ബാങ്കുകൾ ഏറെ സമ്മർദം ചെലുത്തിയപ്പോൾ ഗോയൽ സ്ഥാനങ്ങൾ വിട്ടെങ്കിലും ഓഹരി മുഴുവൻ വിട്ടുകൊടുത്തിട്ടില്ല. കന്പനിയിൽ പണം മുടക്കാൻ പിന്നീടും ഗോയൽ സന്നദ്ധത അറിയിച്ചെങ്കിലും ബാങ്കുകളും മറ്റു നിക്ഷേപകരും എതിർത്തു.
കന്പനി ഇനി കന്പനി നികുതി ട്രൈബ്യൂണലിന്റെ പരിഗണനയിലാകും. അതിനു ശേഷമേ പുനരുദ്ധാരണം ഉണ്ടാകുമോ ഇല്ലയോ എന്നു പറയാനാകൂ.സർക്കാർ നയങ്ങളാണ് സ്വകാര്യ വിമാനകന്പനികളെ തകർക്കുന്നതെന്ന് തകർന്ന കിംഗ്ഫിഷർ എയർലൈൻസിന്റെ ചെയർമാൻ വിജയ് മല്യ ഇന്നലെ ട്വീറ്റ് ചെയ്തു. വിജയ് മല്യ ബാങ്കുകൾക്ക് 9000 കോടി രൂപ ബാധ്യതയാക്കിയിട്ട് ബ്രിട്ടനിലേക്ക് കടന്നയാളാണ്.
ജെറ്റ് പറക്കൽ നിർത്തി
12:41 AM Apr 18, 2019 | Deepika.com