മുംബൈ: ഏറെ പ്രചാരം നേടിയ ഷോർട്ട് വീഡീയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിനെ തങ്ങളുടെ ആപ് സ്റ്റോറുകളിൽനിന്ന് ഗൂഗിളും ആപ്പിളും നീക്കം ചെയ്തു. ആപ്പിനു വിലക്കേർപ്പെടുത്തണമെന്ന ചെന്നൈ ഹൈക്കോടതി ഉത്തരവിനേത്തുടർന്നാണ് നടപടി. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഗൂഗിളിനോടും ആപ്പിളിനോടും സർക്കാർ നിർദേശിച്ചിരുന്നു. ചെന്നൈ ഹൈക്കോടതി ഉത്തരവിനെതിരേ ടിക് ടോക്കിന്റെ നിർമാതാക്കളായ ബൈറ്റ് ഡാൻസ് ടെക്നോളജീസ് എന്ന ചൈനീസ് കന്പനി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കേസ് ചെന്നൈ ഹൈക്കോടതിയിൽതന്നെ നൽകാനായിരുന്നു സുപ്രീംകോടതി നിർദേശം.
കേസ് വീണ്ടും ഹൈക്കോടതിയിലെത്തിയെങ്കിലും ഏതാനും ചില അസഭ്യ വീഡിയോകളുടെ പേരിൽ ആപ്പിനു മുഴുവൻ വിലക്കേർപ്പെടുത്തുന്നത് അഭിപ്രായസ്വാന്തന്ത്ര്യം നിഷേധിക്കാലാകുമെന്നും അതിനാൽ വിലക്കേർപ്പെടുത്തിയ ഉത്തരവിന് സ്റ്റേ അനുവദിക്കണമെന്നുമുള്ള ടിക് ടോക്കിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. കേസ് ഈ മാസം 24നു വീണ്ടും പരിഗണിക്കുമെന്നും അപ്പോൾ കന്പനിക്ക് തങ്ങളുടെ വാദങ്ങൾ വിശദമായി രേഖാമൂലം അറിയിക്കാമെന്നും ചെന്നൈ ഹൈക്കോടതി അറിയിച്ചു.
നീതിന്യായ വ്യവസ്ഥയിൽ തങ്ങൾക്കു വിശ്വാസമുണ്ടെന്നും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ടിക് ടോക് വക്താവ് പ്രതികരിച്ചു. പ്രാദേശിക നിയമങ്ങൾക്കു വിധേയമായാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നായിരുന്നു സംഭവത്തെക്കുറിച്ച് ഗൂഗിളിന്റെ പ്രതികരണം. ഡാൻസ് വീഡിയോകളും ചലച്ചിത്ര രംഗങ്ങളുടെ പുനരവതരണങ്ങളുമൊക്കെയായി ഏറെ ആരാധകരെ നേടിയ ടിക് ടോക് ഇന്ത്യയിൽ 24 കോടി തവണ ഡൗണ്ലോഡ് ചെയ്യപ്പെട്ടിട്ടുളളതായാണ് കണക്ക്. ജനുവരിയിൽ മാത്രം ടിക് ടോക്കിനു ലഭിച്ചത് മൂന്നു കോടി ഉപയോക്താക്കളെയായിരുന്നു. ആപ്പിന്റെ വർധിച്ചുവരുന്ന ജനപ്രീതി കണക്കിലെടുത്ത് ഇന്ത്യയിൽ ബിസിനസ് വിപുലമാക്കാനുള്ള പല പദ്ധതികളും കന്പനി ആവിഷ്കരിച്ചിരുന്നു. നിലവിൽ ടിക് ടോക്കിന് ഇന്ത്യയിൽ 250ലധികം ജീവനക്കാരുണ്ട്. ആപ് സ്റ്റോറുകളിൽനിന്ന് നീക്കം ചെയ്തെങ്കിലും നിലവിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്ക് ആപ് ഉപയോഗിക്കാൻ കഴിയുന്നുണ്ട്.
ടിക് ടോക് നിലച്ചു
12:41 AM Apr 18, 2019 | Deepika.com