850 വർഷത്തോളം പഴക്കമുള്ള കത്തീഡ്രലിന്റെ രണ്ടു മണിഗോപുരങ്ങൾക്കും പ്രധാന കെട്ടിടത്തിനും വലിയ കേടുപാടില്ല. കത്തീഡ്രലിലുണ്ടായിരുന്ന അമൂല്യ കലാവസ്തുക്കളും തിരുശേഷിപ്പുകളും തീയിൽ നിന്നു രക്ഷിച്ചു. ഇവ കത്തീഡ്രലിൽനിന്നു പുറത്തെത്തിക്കാൻ പാരീസ് നിവാസികൾ മനുഷ്യച്ചങ്ങല തീർത്തു. കലാവസ്തുക്കൾ ലുവ്റെ മ്യൂസിയത്തിലേക്കു മാറ്റുമെന്ന് അധികൃതർ പറഞ്ഞു. 13,000 ഓക്ക് തടികൾ ഉപയോഗിച്ചു നിർമിച്ച മേൽക്കൂര കത്തിനശിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6.45നാണ് ആദ്യ അപായ മുന്നറിയിപ്പു ലഭിച്ചത്. ദിവ്യബലിക്കുശേഷം വിശ്വാസികൾ പുറത്തുപോയിക്കഴിഞ്ഞിരുന്നു. തിങ്കളാഴ്ച രാത്രി മുഴുവൻ അധ്വാനിച്ചാണ് തീകെടുത്തിയത്.
നവീകരണ പ്രവർത്തനങ്ങൾ നടന്നുവന്ന മുകൾത്തട്ടിലാണ് ആദ്യം തീ കണ്ടത്. ഇത് അപകടമാണെന്നു കരുതുന്നുവെങ്കിലും ജീവനക്കാരെ ചോദ്യം ചെയ്തു വരികയാണെന്നു ഉദ്യോഗസ്ഥർ വ്യക്തമാക്കി. നോട്ടർഡാമിലെ ദുരന്തത്തിൽ ഫ്രാൻസിസ് മാർപാപ്പ ദുഃഖം പ്രകടിപ്പിച്ചു. പുനർനിർമാണ പ്രവർത്തനങ്ങൾക്കായി ഇതിനകം ഉദാരമതികൾ 75 കോടി യൂറോ സംഭാവന വാഗ്ദാനം ചെയ്തു.കത്തീഡ്രൽ പുനർനിർമിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ പ്രഖ്യാപിച്ചു.