കട്ടപ്പന: രണ്ടാഴ്ചയ്ക്കുശേഷം റിക്കാർഡ് വീണ്ടും തിരുത്തി ഏലക്കാവില കുതിക്കുന്നു. പുറ്റടി സ്പൈസസ് പാർക്കിൽ ഇന്നലെ നടന്ന ഇ-ലേലത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ശരാശരി വിലയായ 1760.12 രൂപ രേഖപ്പെടുത്തി. ഇന്നലെ നടന്ന വണ്ടൻമേട് ഇടുക്കി ഡിസ്ട്രിക്ട് ട്രഡീഷണൽ കാർഡമം പ്രൊഡ്യൂസർ കന്പനി ലിമിറ്റഡിന്റെ ലേലത്തിൽ 200 ലോട്ടുകളിലായി 34,453 കിലോഗ്രാം ഏലക്കാ പതിഞ്ഞു. 2127 രൂപയാണ് ഉയർന്ന വില.
കഴിഞ്ഞ രണ്ടിന് പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ഇ-ലേലത്തിൽ രേഖപ്പെടുത്തിയ 1719.55 രൂപയായിരുന്നു ഇതിനുമുന്പുള്ള ഉയർന്ന ശരാശരി വില. കഴിഞ്ഞ ശനിയാഴ്ച നടന്ന ലേലത്തിലും ശരാശരി വില 1711.78 രൂപ രേഖപ്പെടുത്തി. രണ്ടാഴ്ചയായി 1600-നും 1700-നും ഇടയിൽ വില ലഭിച്ചിരുന്നു. കൂടാതെ ഏലക്കായുടെ ഉയർന്ന വില ആറുമാസത്തിനിടെ പതിനാലാം തവണയാണ് 2000 രൂപ കടക്കുന്നത്.
വേനൽമഴയുടെ അഭാവമാണ് വിലവർധനയ്ക്കു കാരണം. മഴയില്ലാത്തതിനാൽ ഈ വർഷത്തെ ഏലക്കാ സീസണും താമസിക്കും. സാധാരണയായി വേനൽമഴ ലഭിക്കുന്പോൾ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സീസണ് തുടങ്ങുന്നത്. ഇത്തവണ നേരിയ തോതിൽപോലും വേനൽമഴ ലഭിക്കാത്തതിനാൽ ഓഗസ്റ്റിലോ സെപ്റ്റംബറിലോ മാത്രമേ സീസണ് ആരംഭിക്കുകയുള്ളൂ.
സുഗന്ധറാണിക്കു പൊന്നുംവില
12:55 AM Apr 17, 2019 | Deepika.com