ട്രിപ്പോളി: ലിബിയൻ തലസ്ഥാനമായ ട്രിപ്പോളി പിടിക്കാൻ വിമതർ ആരംഭിച്ച യുദ്ധത്തിൽ ഇതിനകം 121 പേർ കൊല്ലപ്പെട്ടെന്നു വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അറിയിച്ചു.
വിമതനേതാവ് ഫീൽഡ് മാർഷൽ ഖലീഫാ ഹഫ്തർ നേതൃത്വം നൽകുന്ന ലിബിയൻ നാഷണൽ ആർമിയും (എൽഎൻഎ) യുഎൻ പിന്തുണയുള്ള സർക്കാരിന്റെ (ജിഎൻഎ) സൈനികരും തമ്മിലുള്ള യുദ്ധം രണ്ടാഴ്ച പിന്നിട്ടു. പരിക്കേറ്റവരുടെ എണ്ണം 561 ആയി.ആരോഗ്യ പ്രവർത്തകരും ആക്രമണത്തിനിരയാവുന്നുണ്ടെന്നു ലോകാരോഗ്യ സംഘടന പരാതിപ്പെട്ടു. ഇതിനകം എട്ട് ആംബുലൻസുകളുടെ നേർക്ക് വെടിവയ്പുണ്ടായി.
ഏപ്രിൽ നാലിനാണ് ഹഫ്തറുടെ സൈന്യം ട്രിപ്പോളി ലക്ഷ്യമിട്ട് മുന്നേറ്റം തുടങ്ങിയത്. ഇതേത്തുടർന്നു യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ സൈനികരെ പിൻവലിച്ചു. ഗദ്ദാഫി കൊല്ലപ്പെട്ടശേഷം ഇതുവരെ ലിബിയയിൽ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാനായിട്ടില്ല. ഹഫ്തറുടെ എൽഎൻഎയുടെ പിന്തുണയുള്ള പാർലമെന്റാണ് കിഴക്കൻ ലിബിയയുടെ ഭരണം കൈയാളുന്നത്. യുഎൻ പിന്തുണയോടെ ഫയസ് അൽ സരാജ് നേതൃത്വം നൽകുന്ന ജിഎൻഎ സർക്കാരിനാണ് പടിഞ്ഞാറൻ ലിബിയയുടെ നിയന്ത്രണം.
ഹഫ്തർക്ക് ഗൾഫ് രാജ്യങ്ങളുടെയും ഈജിപ്തിന്റെയും പിന്തുണയുണ്ട്. ഇന്നലെ ഹഫ്തർ കയ്റോയിലെത്തി പ്രസിഡന്റ് അൽസിസിയുമായി കൂടിക്കാഴ്ച നടത്തി. ലിബിയയിലെ സ്ഥിതിഗതികൾ ഇരുവരും ചർച്ച ചെയ്തു.
യുഎൻ വെടിനിർത്തലിന് ആഹ്വാനം ചെയ്തെങ്കിലും നടപ്പായില്ല. യുദ്ധം തുടരുന്ന സാഹചര്യത്തിൽ നിരവധി പേർ ട്രിപ്പോളിയിൽനിന്നു പലായനം ചെയ്തു. ഇരുവിഭാഗവും വ്യോമാക്രമണവും നടത്തുന്നുണ്ട്.
ട്രിപ്പോളി യുദ്ധം: മരണം 120 കവിഞ്ഞു
12:11 AM Apr 15, 2019 | Deepika.com