ഖാർത്തൂം: സുഡാനിൽ പ്രസിഡന്റ് ഒമർ അൽബഷീറിനെ പുറത്താക്കിയ പട്ടാളം, ഉടൻ തന്നെ ഭരണം സിവിലിയൻ സർക്കാരിനു കൈമാറണമെന്നു ജനകീയ പ്രക്ഷോഭത്തിനു നേതൃത്വം നല്കുന്നവർ ആവശ്യപ്പെട്ടു. ബഷീറിനു പകരം ഭരണച്ചുമതല ഏറ്റെടുത്ത പ്രതിരോധമന്ത്രി അവധ് ഔഫ് രാജിവച്ചിട്ടും ജനം പ്രതിഷേധം തുടരുകയാണ്.
സിവിലിയൻ സർക്കാർ രൂപീകരിക്കാൻ പട്ടാളം തയാറാകുന്നതുവരെ ഖാർത്തൂമിലെ തെരുവുകളിൽ പ്രക്ഷോഭം തുടരുമെന്ന് സമരത്തിനു നേതൃത്വം നല്കുന്ന സുഡാൻ പ്രഫഷണൽസ് അസോസിയേഷൻ (എസ്പിഎ) ഫേസ്ബുക്കിൽ അറിയിച്ചു.
ഉരുക്കുമുഷ്ടിയാൽ മൂന്നു പതിറ്റാണ്ടു ഭരിച്ച പ്രസിഡന്റ് ബഷീറിനെതിരേയാണ് ജനം സമരം ആരംഭിച്ചത്. വ്യാഴാഴ്ച പട്ടാളം ബഷീറിനെ ഭരണത്തിൽനിന്നു നീക്കി തടങ്കലിലാക്കി. പ്രതിരോധമന്ത്രി അവധ് ഔഫിനു ഭരണച്ചുമതല നല്കി. രണ്ടു വർഷത്തേക്കു പട്ടാളഭരണമായിരിക്കുമെന്ന് ഔഫിന്റെ നേതൃത്വത്തിലുള്ള പട്ടാളസമിതി വ്യക്തമാക്കി.
ഇതിൽ തൃപ്തിയാകാത്ത ജനം പ്രതിഷേധം അവസാനിപ്പിച്ചില്ല. തുടർന്നാണ്, അധികാരത്തിൽ ഒരുദിവസം പോലും പൂർത്തിയാക്കാതെ ഔഫ് രാജി പ്രഖ്യാപിച്ചത്. ലഫ്റ്റനന്റ് ജനറൽ അഫ്ദൽ ഫത്താ അൽബുർ ഹാനാണ് ഇപ്പോൾ ഭരണച്ചുമതല നല്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിലൂടെ സിവിലിയൻ സർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള രണ്ടു വർഷം പട്ടാളഭരണം തുടരുമെന്ന് ജനറൽ അൽബുർഹാനും വ്യക്തമാക്കി. കർഫ്യൂ പിൻവലിച്ചെന്നും ജയിലിൽ അടച്ച പ്രതിഷേധക്കാരെ മോചിപ്പിച്ചെന്നും പ്രവിശ്യാ സർക്കാരുകളെ പിരിച്ചുവിട്ടെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ പട്ടാളഭരണം അംഗീകരിക്കില്ലെന്നും ഉടൻ സിവിലിയൻ സർക്കാർ വേണമെന്നും വ്യക്തമാക്കി ജനം പ്രതിഷേധം തുടരുകയാണ്. സായുധസേനയുടെ ജനറൽ കമാൻഡ് ആസ്ഥാനത്തിനു മുന്നിൽ കുത്തിയിരിപ്പു സമരം നടക്കുന്നുണ്ട്. പട്ടാളനേതാക്കൾ ബഷീറുമായി അടുത്ത ബന്ധമുള്ളവരാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
ഇതിനിടെ, ജനകീയ പ്രതിഷേധത്തിനിടെ 16 പേർ വെടിയേറ്റു മരിച്ചതായി പോലീസ് അറിയിച്ചു.
സുഡാനിൽ പട്ടാളഭരണം വേണ്ടെന്നു ജനം
12:15 AM Apr 14, 2019 | Deepika.com