ഖാർത്തൂം: പ്രസിഡന്റ് ബഷീറിനെ അറസ്റ്റ് ചെയ്ത് ഭരണം പിടിച്ച സുഡാൻ സൈന്യം രൂപീകരിച്ച ഇടക്കാല സൈനിക ഭരണസമിതിയുടെ തലവനായി പ്രതിരോധമന്ത്രി അവധ് മുഹമ്മദ് ഇബ്ൻ ഔഫ് സത്യപ്രതിജ്ഞ ചെയ്തു.
പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷീറിനെ വിചാരണയ്ക്ക് അന്യരാജ്യങ്ങൾക്കു വിട്ടുകൊടുക്കില്ലെന്നു സൈനിക ഭരണസമിതി വ്യക്തമാക്കി.
മുപ്പതു വർഷം ഏകാധിപത്യ ഭരണം നടത്തിയ ബഷീറിനെതിരേ ഡാർഫുർ കൂട്ടക്കൊലയുടെ പേരിൽ രാജ്യാന്തര ക്രിമിനൽ കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ബഷീറിന്റെ വിചാരണ സുഡാനിൽത്തന്നെ നടത്തുമെന്നു ഭരണസമിതി അറിയിച്ചു.
വ്യാഴാഴ്ചയാണ് ബഷീറിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചത്. അധികാരത്തിൽ കടിച്ചുതൂങ്ങില്ലെന്നും രണ്ടു വർഷത്തിനുശേഷം തെരഞ്ഞെടുപ്പുണ്ടാവുമെന്നും സമിതിയുടെ രാഷ്ട്രീയകാര്യ ചെയർമാൻ ഒമർ സെയിൻ അബദീൻ പത്രസമ്മേളനത്തിൽ അറിയിച്ചു. എല്ലാവർക്കും സ്വീകാര്യമായ ഒത്തുതീർപ്പുണ്ടാക്കുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് ഇടക്കാല സൈനിക ഭരണകൂടം ശ്രമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ബഷീറിന്റെ ദുർഭരണത്തിന് എതിരേ ആരംഭിച്ച ജനകീയ മുന്നേറ്റത്തിനൊടുവിലാണു സൈന്യം രംഗത്തെത്തി അദ്ദേഹത്തെ അട്ടിമറിച്ചത്.
എന്നാൽ സിവിലിയൻ ഭരണം വേണമെന്നാവശ്യപ്പെട്ട് ഏതാനും വിഭാഗങ്ങൾ പ്രക്ഷോഭം തുടരുകയാണ്.
പ്രതിരോധമന്ത്രി സുഡാൻ ഭരണത്തലവൻ
11:10 PM Apr 12, 2019 | Deepika.com