ലണ്ടൻ: പ്രധാനമന്ത്രി തെരേസാ മേയുടെ കൈയിൽനിന്നു ബ്രെക്സിറ്റിന്റെ നിയന്ത്രണം ഭാഗികമായി ബ്രിട്ടീഷ് പാർലമെന്റ് ഏറ്റെടുത്തു.
മേയുടെ കരാറിനു ബദലായുള്ള പദ്ധതികൾ ചർച്ച ചെയ്യുന്നതിന് എംപിമാർക്ക് അവസരം നൽകുന്നതിനു വ്യവസ്ഥ ചെയ്യുന്ന ലെറ്റ് വിൻ ഭേദഗതി തിങ്കളാഴ്ച പാർലമെന്റ് 302ന് എതിരേ 329 വോട്ടിനു പാസാക്കി. മൂന്നു മന്ത്രിമാർ രാജിവച്ച് സർക്കാരിനെതിരേ വോട്ടു ചെയ്തു. ഇതോടെ ഒരു വർഷത്തിനുള്ളിൽ മേ കാബിനറ്റിൽനിന്നു രാജിവച്ച മന്ത്രിമാരുടെ എണ്ണം 22 ആയി.
യൂറോപ്യൻ യൂണിയനെ അനുകൂലിക്കുന്ന റിച്ചാർഡ് ഹാരിംഗ്ടൺ, അലിസ്റ്റർബർട്ട്, സ്റ്റീവ് ബ്രയിൻ എന്നീ മന്ത്രിമാരാണു രാജിവച്ചത്. ഇവർ ഉൾപ്പെടെ 30 ടോറി എംപിമാരാണ് സർക്കാരിനെതിരേ വോട്ടു ചെയ്തത്.
ബദൽ നിർദേശങ്ങൾ പാർലമെന്റ് പാസാക്കിയാലും അംഗീകരിക്കാൻ സർക്കാരിനു ബാധ്യതയില്ലന്നു മേ ചൂണ്ടിക്കാട്ടി. വരും വരായ്കകൾ പരിഗണിക്കാതെ കണ്ണുമടച്ച് പദ്ധതികൾ അംഗീകരിക്കാൻ ഒരു സർക്കാരിനും കഴിയില്ല.
ഇതേസമയം തന്റെ കരാർ പാസാക്കിയാൽ രാജിവയ്ക്കാനും തയാറാണെന്നു മേ സൂചിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. മേയുടെ രാജി ആസന്നമാണെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മൂന്നു മന്ത്രിമാർ രാജിവച്ചു; മേയ്ക്കു വീണ്ടും തിരിച്ചടി
11:32 PM Mar 26, 2019 | Deepika.com