ന്യൂഡൽഹി: ദാരിദ്ര്യനിർമാർജനത്തിനായി പ്രതിവർഷം 72,000 രൂപ ദരിദ്ര കുടുംബങ്ങൾക്കു നല്കുമെന്നു കോൺഗ്രസ് വാഗ്ദാനം ചെയ്ത പദ്ധതിയിൽ തുക സ്ത്രീകൾക്കാകും നല്കുക. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം സംബന്ധിച്ചു വിശദീകരിച്ച പാർട്ടി വക്താവ് രൺദീപ് സിംഗ് സുർജേ വാലയാണ് ഇതറിയിച്ചത്.
ദരിദ്ര കുടുംബങ്ങളിലെ മുതിർന്ന സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലേക്കാണു തുക നല്കുക. ദരിദ്ര കുടുംബങ്ങൾക്ക് പ്രതിവർഷം 72,000 രൂപ നല്കുന്ന പദ്ധതിയിൽ ഗ്രാമ-നഗര വ്യത്യാസമില്ല.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഘട്ടംഘട്ടമായാണു പദ്ധതി നടപ്പാക്കുക. നടപ്പാക്കൽ എങ്ങനെ വേണമെന്നു നിർദേശിക്കാൻ വിദഗ്ധ സമിതിയെ വയ്ക്കും. പിന്നീടു തെരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും. അതിനുശേഷമേ രാജ്യവ്യാപകമായി നടപ്പാക്കൂ.
തൊഴിലുറപ്പു പദ്ധതിയും ആദ്യം ഏതാനും ജില്ലകളിൽ പരീക്ഷിച്ചിട്ടാണ് എല്ലായിടത്തും നടപ്പാക്കിയത്.
അരവിന്ദ് സുബ്രഹ്മണ്യൻ
മിനിമം വരുമാന പദ്ധതിയിലെ വലിയ കടന്പ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതാണ്. അതിനുള്ള മാനദണ്ഡം നിശ്ചയിക്കലാണു വിദഗ്ധ സമിതിയുടെ പ്രധാന ചുമതല. കേന്ദ്രത്തിൽ മുഖ്യസാന്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. അരവിന്ദ് സുബ്രഹ്മണ്യൻ വിദഗ്ധ കമ്മിറ്റിയുടെ അധ്യക്ഷനാകാൻ സാധ്യതയുണ്ട്.
ഡോ. സുബ്രഹ്മണ്യനാണു 2017-ലെ സാന്പത്തിക സർവേയിൽ സാർവത്രിക മിനിമം വരുമാന പദ്ധതിയെപ്പറ്റി എഴുതിയത്. കോൺഗ്രസ് ഈ പദ്ധതി പ്രഖ്യാപിക്കുന്നതിനു മുൻപ് സുബ്രഹ്മണ്യനുമായി പലവട്ടം ചർച്ച നടത്തിയിരുന്നു.
മോദി സർക്കാർ 2014 ഒക്ടോബറിൽ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായി നിയമിച്ച ഡോ. സുബ്രഹ്മണ്യൻ കഴിഞ്ഞവർഷം ജൂണിൽ പദവി ഒഴിഞ്ഞു. കറൻസി റദ്ദാക്കലിനോടും മറ്റും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
തൊഴിലുറപ്പ് തുടരും
വളരെ വലിയ തുക വേണ്ടതാണു മിനിമം വരുമാന പദ്ധതി. 3.6 ലക്ഷം കോടി രൂപയാണു പ്രാരംഭ കണക്കുകൾ പ്രകാരം വേണ്ടത്. ജിഡിപിയുടെ 1.7 ശതമാനം വരും ഇത്. തുക കണ്ടെത്താൻ തൊഴിലുറപ്പ് പോലുള്ള ചില ക്ഷേമ പദ്ധതികൾ ഇല്ലാതാക്കുമെന്നാണു ചിലരുടെ ആശങ്ക. എന്നാൽ, തൊഴിലുറപ്പോ സബ്സിഡികളോ നിർത്തലാക്കാതെ ഇതു നടപ്പാക്കാമെന്നു കോൺഗ്രസ് കണക്കു കൂട്ടുന്നു. രണ്ടു മൂന്നു വർഷം കൊണ്ടേ പദ്ധതി പൂർണ രൂപത്തിൽ നടപ്പാക്കൂ. തൊഴിലുറപ്പ് പദ്ധതിയും അങ്ങനെയാണു നടപ്പാക്കിയത്. സംസ്ഥാനങ്ങളെയും സഹകരിപ്പിച്ച് ഇതു നടപ്പാക്കാമെന്നും കോൺഗ്രസ് കരുതുന്നു. കേന്ദ്രം അറുപതോ എഴുപത്തഞ്ചോ ശതമാനം വഹിക്കുകയും ബാക്കി സംസ്ഥാനങ്ങൾ വഹിക്കുകയും ചെയ്യുന്ന രീതിയിൽ പദ്ധതി നടപ്പാക്കാനാവും.
ഇതെല്ലാം ഭരണം ലഭിച്ചാൽ മാത്രമുള്ള കാര്യമാണ്. ഈ വാഗ്ദാനം കോൺഗ്രസിനെ അധികാരത്തിലേക്കു നയിക്കുമോ എന്നതാണു പ്രധാന ചോദ്യം.
ജനുവരി 28-നാണു കോൺഗ്രസ് മിനിമം വരുമാന പദ്ധതി കൊണ്ടുവരുമെന്നു പ്രഖ്യാപിച്ചത്. മൂന്നു ദിവസത്തിനുശേഷം മോദി സർക്കാർ കർഷകർക്കു ധനസഹായ പദ്ധതി പ്രഖ്യാപിച്ചു. ഇപ്പോൾ മിനിമം വരുമാന പദ്ധതിയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചപ്പോൾ അതിനെ നിശിതമായി വിമർശിച്ചാണു ബിജെപി സ്വീകരിച്ചത്.
മിനിമം വരുമാന പദ്ധതിയിൽ പണം സ്ത്രീകളുടെ അക്കൗണ്ടിലേക്ക്
10:55 PM Mar 26, 2019 | Deepika.com