ഇസ്ലാമാബാദ്: ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണം പ്രതിരോധിച്ചത് ജെഎഫ്-17 തണ്ടർ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചെന്ന് പാക്കിസ്ഥാൻ. യുഎസ് നിർമിത എഫ് 16 യുദ്ധവിമാനം ഉപയോഗിച്ചെന്ന ഇന്ത്യൻ വാദം പാക്കിസ്ഥാൻ വീണ്ടും നിഷേധിച്ചു.
ഫെബ്രുവരി 14ന് ജമ്മു കാഷ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വ്യോമാതിർത്തി കടന്ന് പാക്കിസ്ഥാനിലെ ബാലാകോട്ടിൽ ബോംബാക്രമണം നടത്തിയിരുന്നു. ഇന്ത്യൻ വിമാനങ്ങളെ പ്രതിരോധിക്കാൻ പാക്കിസ്ഥാൻ എഫ് 16 യുദ്ധവിമാനം ഉപയോഗിച്ചെന്നും എഫ് 16ൽനിന്ന് ഇന്ത്യൻ പ്രദേശത്ത് ബോംബിംഗ് നടത്തിയെന്നുമാണ് ഇന്ത്യയുടെ വാദം.
ഫെബ്രുവരി 26ന് അതിർത്തി ലംഘിച്ചെത്തിയ ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാക് പ്രദേശത്ത് ആക്രമണം നടത്തിയെങ്കിലും യാതൊരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്ന് പാക് കരസേനാ വക്താവ് മേജർ ജനറൽ ആസീഫ് ഗഫൂർ പറഞ്ഞു. പിറ്റേന്ന് ഇന്ത്യൻ ആക്രമണത്തിന് പാക്കിസ്ഥാൻ തിരിച്ചടി നൽകി, മിഗ് 21 വെടിവച്ചിട്ടു. പിടിയിലായ പൈലറ്റ് അഭിനന്ദൻ വർധമാനെ പിന്നീട് ഇന്ത്യക്കു കൈമാറി.
ഈ അക്രമണം പാക്കിസ്ഥാനും ചൈനയും സംയുക്തമായി വികസിപ്പിച്ചെടുത്ത ജെഎഫ്-17 ഉപയോഗിച്ചാണ്. എഫ് 16ന്റെ ഉപയോഗം സംബന്ധിച്ച പാക്-യുഎസ് ധാരണ തെറ്റിക്കില്ലെന്നും ഗഫൂർ റഷ്യൻ വാർത്താ ഏജൻസിയായ സുപ്ട്ണിക് ഇന്റർനാഷണലിനോട് പറഞ്ഞു.
ഇന്ത്യൻ പ്രദേശത്ത് പാക്കിസ്ഥാൻ എഫ് 16 ൽനിന്നും പ്രയോഗിച്ച എഐഎം- 120 അമ്രാം മിസൈലിന്റെ ഭാഗങ്ങൾ ഇന്ത്യൻ സുരക്ഷാസേനാ പ്രദർശിപ്പിച്ചിരുന്നു. റഡാറുകൾ പിടിച്ചെടുത്ത ഇലക്ട്രോണിക് സിഗ്നലുകളിലും പാക്കിസ്ഥാൻ എഫ്-16 ഉപയോഗിച്ചതിന്റെ തെളിവുണ്ടെന്നാണ് ഇന്ത്യയുടെ വാദം.
ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ എഫ് 16 ഉപയോഗിച്ചിതു സംബന്ധിച്ച് കൂടുതൽ തെളിവ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു. പാക്കിസ്ഥാൻ ജെഎഫ് 17 ഉപയോഗിച്ച വിവരം യുഎസിനെ ധരിപ്പിട്ടിട്ടുണ്ടെന്നും പാക് സേനാ വക്താവ് അറിയിച്ചു.
ഇന്ത്യൻ യുദ്ധവിമാനത്തെ വെടിവച്ചിട്ടത് ജെഎഫ്-17 എന്ന് പാക്കിസ്ഥാൻ
12:32 AM Mar 26, 2019 | Deepika.com