ബ്രസൽസ്: ബ്രെക്സിറ്റ് കരാർ സംബന്ധിച്ച് ഇന്നു ബ്രിട്ടീഷ് പാർലമെന്റിൽ നടത്താനിരുന്ന മുന്നാംവോട്ടെടുപ്പ് ഉണ്ടാവില്ലെന്ന് ഉറപ്പായി. തന്റെ കരാറിന് ഭൂരിപക്ഷം എംപിമാരുടെ പിന്തുണ സമാഹരിക്കാൻ ഇതുവരെ സാധിച്ചില്ലെന്നു പ്രധാനമന്ത്രി തെരേസാ മേ സമ്മതിച്ചു. നേരത്തെ രണ്ടു തവണ പാർലമെന്റ് നിരാകരിച്ച കരാറാണ് ഇന്നു വീണ്ടും അവതരിപ്പിക്കാനിരുന്നത്. എംപിമാരുമായി ചർച്ച തുടരും .ബദൽ ബ്രെക്സിറ്റ് പദ്ധതികൾ സൂചിപ്പിച്ച് എംപിമാർ കൊണ്ടുവന്ന നിർദേശങ്ങളിന്മേൽ വോട്ടെടുപ്പു നടത്തും. എന്നാൽ ബ്രെക്സിറ്റിന്റെ നിയന്ത്രണം പാർലമെന്റ് ഏറ്റെടുക്കുന്നതിനു സമ്മതിക്കില്ലെന്നു മേ മുന്നറിയിപ്പു നൽകി.
ഭരണകക്ഷിയെ പിന്തുണയ്ക്കുന്ന ഡിയുപിയുടെ പിന്തുണ തേടാൻ മേ നടത്തിയ ശ്രമം പരാജയപ്പെട്ടു. മേയുടെ കരാറിനെ അനുകൂലിക്കില്ലെന്നു ഡിയുപി നേതാവ് ആർലീൻ ഫോസ്റ്റർ വ്യക്തമാക്കി.
തെരേസാ മേ പ്രധാനമന്ത്രി പദം ഒഴിയണമെന്നു 11 മന്ത്രിമാർ ആവശ്യപ്പെട്ടെന്നു സൺഡേ ടൈംസ് റിപ്പോർട്ടു ചെയ്തു.മേയുടെ സമയം കഴിഞ്ഞെന്ന് റുപ്പർട്ട് മർഡോക്കിന്റെ സൺ പത്രം പറഞ്ഞു. കാബിനറ്റിന്റെയും പാർലമെന്ററി പാർട്ടിയുടെയും വിശ്വാസം മേയ്ക്കു നഷ്ടപ്പെട്ടെന്ന് കൺസർവേറ്റീവ് എംപി ആൻഡ്രൂ ബ്രിഡ്ജൻ പറഞ്ഞു. ബ്രെക്സിറ്റ് സംബന്ധിച്ച് ബ്രിട്ടനിൽ അനിശ്ചിതത്വം തുടരുന്പോൾ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കാത്തിരിക്കുകയാണെന്നു യൂറോപ്യൻ യൂണിയൻ അറിയിച്ചു.
ഏപ്രിൽ 12ന് കരാറില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്നാണ് ഇയു കരുതുന്നത്. ഇതിനുള്ള തയാറെടുപ്പു പൂർത്തിയാക്കിയെന്ന് ഇയുവിന്റെ കാര്യനിർവഹണ വിഭാഗമായ യൂറോപ്യൻ് കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.
ബ്രെക്സിറ്റ് : പിന്തുണ കിട്ടാതെ തെരേസ മേ
12:06 AM Mar 26, 2019 | Deepika.com