ബാമക്കോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിൽ 130-നു മുകളിൽ ഗ്രാമീണരെ ആയുധധാരികൾ കൂട്ടക്കൊല ചെയ്തു. മോപ്തി മേഖലയിലെ ഫുലാനി വംശത്തിൽപ്പെട്ടവരാണു കൊലചെയ്യപ്പെട്ടത്. ഇവരുടെ എതിരാളികളായ ഡോഗോൺ വിഭാഗക്കാരാണു പിന്നിലെന്നു കരുതപ്പെടുന്നു.
ഡോഗോണ്‍ വിഭാഗക്കാരുടെ വേഷം ധരിച്ചവർ ശനിയാഴ്ച പുലർച്ചെ ഫുലാനികളുടെ ഗ്രാമം വളഞ്ഞ് ആക്രമിക്കുകയായിരുന്നു. തോക്കും കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണം. ഫുലാനികളുടെ കുടിലുകൾ മുഴുവനും അഗ്നിക്കിരയാക്കി.
നായാടി ജീവിക്കുന്ന ഡോ ഗോണുകളും കാലികളെ മേയ്ച്ചു ജീവിക്കുന്ന ഫുലാനികളും തമ്മിൽ സംഘർഷം പതിവാണ്. ഫുലാനികൾക്ക് ജിഹാദി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നു ഡോഗോണുകൾ ആരോപിക്കുന്നു. തങ്ങളെ ഇല്ലാതാക്കാൻ ഡോഗോണുകൾക്ക് ആയുധം നല്‍കുന്നത് പട്ടാളമാണെന്നു ഫുലാനികളും പറയുന്നു.
മാലിയിലെ അൽക്വയ്ദ ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകൾ കഴിഞ്ഞയാഴ്ച ഒരു പട്ടാള ക്യാന്പ് ആക്രമിച്ച് 20 പേരെ വധിച്ചിരുന്നു. ഇതിനുള്ള പ്രതികാരമാണ് ഇപ്പോഴത്തെ സംഭവമെന്നു ചിലർ അഭിപ്രായപ്പെടുന്നു.
മാലിയിൽ 130 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു
12:42 AM Mar 25, 2019 | Deepika.com