വിപണി വിശേഷം / കെ.ബി. ഉദയഭാനു റബർ ക്ഷാമം രൂക്ഷം, ഇറക്കുമതി ഭീഷണിക്കുള്ള നീക്കത്തിൽ വ്യവസായ ലോബി. ദക്ഷിണേന്ത്യയിൽ തേയില ഉത്പാദനം ചുരുങ്ങി, നിരക്ക് ഉയരുന്നു. നാളികേരോത്പന്നങ്ങളെ ബാധിച്ച മാന്ദ്യം തുടരുന്നു. ചുക്ക് വിദേശ ഓർഡറുകളെ ഉറ്റുനോക്കുന്നു. പവൻ വീണ്ടും ചാഞ്ചാടി.
റബർകേരളത്തിൽ റബർ ടാപ്പിംഗ് പൂർണമായി നിലച്ചതിനാൽ വിപണി ഷീറ്റ് ക്ഷാമത്തിന്റെ പിടിയിലാണ്. വില ഇടിച്ച് ഷീറ്റ് ശേഖരിക്കാനുള്ള വ്യവസായ ലോബിയുടെ ശ്രമം തത്കാലം വിജയിക്കില്ല. മുഖ്യവിപണികളിൽ റബർ ഷീറ്റിന് കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഉത്പാദന മേഖല വേനൽമഴയെ ഉറ്റുനോക്കുകയാണ്. ഏപ്രിൽ മധ്യത്തോടെ പുതിയ ഷീറ്റ് ചെറിയ അളവിൽ വില്പനയ്ക്ക് ഇറക്കാൻ ഒരു വിഭാഗം ചെറുകിട കർഷകർ ശ്രമം നടത്താം.
ഷീറ്റ് ക്ഷാമം വ്യവസായികളെ സമ്മർദത്തിലാക്കുന്നു. വിദേശ റബർ ഇറക്കുമതി തോത് ഉയർത്തണമെന്ന നിലപാടിലാണ് ടയർ ലോബി. വിദേശ ചരക്കുവരവ് ഉയർന്നാൽ ആഭ്യന്തര കർഷകരുടെ പ്രതീക്ഷകൾക്കു മങ്ങലേൽക്കും. ആർഎസ്എസ് നാലാം ഗ്രേഡ് 12,900 രൂപയിലാണ്. ഇതേ ചരക്ക് വില രാജ്യാന്തര വിപണിയിൽ 12,310 രൂപയാണ്. വിലകൾ തമ്മിലുള്ള അന്തരം ചുരുങ്ങിയതിനാൽ ഇറക്കുമതി ലാഭകരമല്ല. എന്നാൽ, ഇറക്കുമതിഭീഷണി മുഴക്കി ആഭ്യന്തര വില ഇടിക്കാനുള്ള ശ്രമത്തിലാണവർ.
നാളികേരം
നാളികേരോത്പന്നങ്ങളുടെ വില വീണ്ടും കുറഞ്ഞു. വിളവെടുപ്പ് നടക്കുന്നതിനാൽ നിരക്ക് ഉയർത്തി കൊപ്ര ശേഖരിക്കാൻ മില്ലുകാർ തയാറായില്ല. ഗ്രാമീണ മേഖലകളിൽ പച്ചത്തേങ്ങയുടെ ലഭ്യത ഉയരുന്നതിനാൽ കൊപ്ര വരവ് വരുംദിനങ്ങളിൽ ഉയരാം. അതേസമയം, പ്രതികൂല കാലാവസ്ഥ മൂലം ഉത്പാദനം മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറയുമെന്നത് വിലത്തകർച്ചയെ പിടിച്ചുനിർത്താൻ ഉപകരിക്കും. കൊച്ചിയിൽ വെളിച്ചെണ്ണ 14,600 ലും കൊപ്ര 9665 രൂപയിലുമാണ്.
തേയില
ദക്ഷിണേന്ത്യയിൽ തേയില ഉത്പാദനം ചുരുങ്ങി. മുഖ്യ ഉത്പാദന മേഖലയായ നീലഗിരിയിൽ ജനുവരിയെ അപേക്ഷിച്ച് കഴിഞ്ഞ മാസം ഉത്പാദനം വൻതോതിൽ കുറഞ്ഞു. പുതുവർഷവേളയിലെ കൊടുംതണുപ്പ് തേയിലക്കൊളുന്തിനെ ബാധിച്ചു. പല തോട്ടങ്ങളിലും കൊളുന്ത് നുള്ളാനാവാത്ത അവസ്ഥയായി. അതേസമയം, ഇപ്പോഴത്തെ കൊടുംവരൾച്ചയും ഭാവിയിൽ തിരിച്ചടിയായി മാറാം. ടീ ബോർഡ് കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ ഉത്പാദനം 0.71 മില്യൺ കിലോഗ്രാമായിരുന്നു. ജനുവരിയിൽ ഇത് 0.78 മില്ല്യൺ കിലോഗ്രാമായിരുന്നു. ഒരു മാസമായി തോട്ടം മേഖലയിൽ മഴയുടെ അളവ് കുറഞ്ഞത് എസ്റ്റേറ്റുകളിലെ പ്രവർത്തനങ്ങളെ ചെറുതായി ബാധിച്ചു. ഇത് കണക്കിലെടുത്താൽ മാർച്ച്‐ഏപ്രിൽ മാസങ്ങളിൽ ഉത്പാദനം വീണ്ടും കുറയാം. ഉത്പാദനം കുറഞ്ഞതോടെ നിരക്കുയർന്നു.
കുരുമുളക്
വാരാരംഭം മുതൽ തളർച്ചയിൽ നീങ്ങിയ കുരുമുളക് ശനിയാഴ്ച തിരിച്ചുവരവിനുശ്രമം നടത്തി. അന്തർസംസ്ഥാന വ്യാപാരികൾ ചരക്കിൽ കാണിച്ച താത്പര്യം വരുംദിനങ്ങളിലും തുടർന്നാൽ വിലക്കയറ്റം നിലനിർത്താനാവും.
മലബാർ മുളകിൽ ചില വിദേശ രാജ്യങ്ങൾ താത്പര്യം കാണിക്കുമെന്ന നിഗമനത്തിലാണ് കയറ്റുമതിക്കാർ. ഇറ്റലിയിൽനിന്ന് അന്വേഷണങ്ങളുണ്ടെങ്കിലും കച്ചവടങ്ങൾ ഇനിയും ഉറപ്പിച്ചിട്ടില്ല. വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തിലെ വ്യതിയാനങ്ങൾ കയറ്റുമതി സമൂഹം സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 5500 ഡോളറാണ്. മറ്റ് ഉത്പാദന രാജ്യങ്ങൾ 2000-2500 ഡോളറിന് ക്വട്ടേഷൻ ഇറക്കി. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 34,700 രൂപ.
ചുക്ക്
മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽനിന്ന് ചുക്കിന് അന്വേഷണങ്ങളുണ്ട്. പുതിയ ചുക്ക് എത്തുന്ന അവസരമായതിനാൽ യൂറോപ്യൻ രാജ്യങ്ങളും രംഗത്തെത്താൻ ഇടയുണ്ട്. വിദേശ ഓർഡറുകളുടെ വരവ് മുന്നിൽ കണ്ട് കയറ്റുമതിക്കാർ ചുക്ക് ശേഖരിച്ചു. ഉത്തരേന്ത്യൻ വ്യവസായികളും വിപണിയിലുണ്ട്. മീഡിയം ചുക്ക് 23,000 രൂപയിലും ബെസ്റ്റ് ചുക്ക് 26,500 രൂപയിലുമാണ്.
സ്വർണം
സ്വർണവില ചാഞ്ചാടി. 23,920 രൂപയിൽ വില്പനയാരംഭിച്ച പവൻ ഒരവസരത്തിൽ 23,720 ലേക്ക് ഇടിഞ്ഞെങ്കിലും ശനിയാഴ്ച നിരക്ക് 23,920 രൂപയായി കയറി.
ഒരു ഗ്രാം സ്വർണം 2990 രൂപയിൽ വിപണനം നടന്നു. ന്യൂയോർക്കിൽ ട്രോയ് ഔൺസ് സ്വർണം 1302 ഡോളറിൽനിന്ന് 1319 വരെ ഉയർന്ന ശേഷം 1306 ഡോളറിലാണ്.