ന്യൂഡൽഹി: ജെറ്റ് എയർവേസിന്റെ ഭാവി അനിശ്ചിതത്വത്തിൽ. പുനരുദ്ധാരണ പദ്ധതികൾക്കുള്ള ശ്രമങ്ങൾ എങ്ങുമെത്തുന്നില്ല. ജെറ്റ് എയർ തന്നെ ഇല്ലാതാകുന്ന സാഹചര്യവും ചർച്ച ചെയ്യപ്പെടുന്നുണ്ട്.
ജെറ്റിന്റെ 119 വിമാനങ്ങളിൽ 84-ഉം നിലത്തിറക്കി. ബോയിംഗ് 737- മാക്സിന്റെ പ്രശ്നങ്ങൾ മൂലം സ്പൈസ് ജെറ്റിന്റെ 12 വിമാനങ്ങളും ഇൻഡിഗോയുടെ ഏഴു വിമാനങ്ങളും സർവീസ് നിർത്തി. പ്രതിദിനം 350 ലേറെ ഫ്ലൈറ്റുകളാണു രാജ്യത്തു മടങ്ങുന്നത്. ഇതു ടിക്കറ്റ് നിരക്ക് അമിതമായി വർധിക്കാൻ കാരണമായിട്ടുണ്ട്.
ജെറ്റ് എയർവേസിന്റെ സ്ഥാപകൻ നരേഷ് ഗോയൽ കന്പനി സാരഥ്യവും ഉടമസ്ഥതയും ഉപേക്ഷിക്കാൻ മടിക്കുന്നതാണു പ്രശ്നം തുടരാൻ കാരണമെന്നു പറയപ്പെടുന്നു. ഇപ്പോൾ 51 ശതമാനം ഓഹരി ഗോയലിനും കുടുംബത്തിനുമാണ്. ഗോയൽ ഈ ഓഹരി പങ്ക് ചുരുക്കി, സാരഥ്യം ഒഴിഞ്ഞാലേ പണം മുടക്കാൻ ആൾക്കാർ വരൂ.
അബുദാബിയിലെ എത്തിഹാദ് എയർവേസിന് ജെറ്റിൽ 24 ശതമാനം പങ്കുള്ളതാണ്. ഗോയൽ മാറാൻ തയാറാകാത്തതിനാൽ അവർ ഓഹരി വിറ്റ് മടങ്ങാൻ ശ്രമിക്കുകയാണ്. ഓഹരിക്കു മുടക്കിയ പണത്തിന്റെ 20 ശതമാനം കിട്ടിയാൽ ഓഹരി നല്കാമെന്നാണു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (എസ്ബിഐ) അവർ അറിയിച്ചിട്ടുള്ളത്. അവർ 1000 കോടി രൂപയുടെ വായ്പയ്ക്കു നിന്ന ഗാരന്റിയും നീക്കിക്കൊടുക്കണം.
ഗോയൽ മാറുകയാണെങ്കിൽ കന്പനി ഏറ്റെടുക്കാൻ ടാറ്റാ ഗ്രൂപ്പോ മറ്റേതെങ്കിലും കന്പനിയോ വരുമെന്നാണു പ്രതീക്ഷ. പക്ഷേ വിട്ടുകൊടുക്കാൻ ഗോയൽ തയാറായില്ല. പണം ഇറക്കാനും ഗോയലിനു കഴിയുന്നില്ല. ബാങ്കുകൾക്ക് 8000 കോടിയിലെ രൂപ നല്കാനുണ്ട്. വിമാനങ്ങളുടെ പാട്ടം, ജീവനക്കാരുടെ ശന്പളം തുടങ്ങി വേറെ വലിയ ബാധ്യതകളും.
വായ്പ നല്കിയ ബാങ്കുകളും കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും ചേർന്നു പണമിറക്കി ജെറ്റിനെ രക്ഷിച്ചിട്ടു വില്ക്കുക എന്നതാണു ഗവൺമെന്റ് ഉദ്ദേശിക്കുന്നത്. പക്ഷേ ഗോയൽ കടുംപിടിത്തം തുടരുന്നതിനാൽ പദ്ധതി നടപ്പാക്കാനാവുന്നില്ല.
ജെറ്റ്: രക്ഷാപദ്ധതി നടപ്പാക്കാൻ തടസം
11:00 PM Mar 23, 2019 | Deepika.com