ന്യൂഡൽഹി: ഏപ്രിൽ ഒന്നിനു തുടങ്ങുന്ന സാന്പത്തികവർഷം ഇന്ത്യയുടെ വളർച്ച വീണ്ടും കുറയുമെന്നു പ്രധാന റേറ്റിംഗ് ഏജൻസി. 6.8 ശതമാനം വളർച്ചയാണ് ഫിച്ച് റേറ്റിംഗ്സ് അടുത്ത വർഷത്തേക്കു കണക്കാക്കുന്നത്. നേരത്തേ അവർ ഏഴു ശതമാനം വളർച്ച പ്രവചിച്ചിരുന്നതാണ്.
മാർച്ച് 31ന് അവസാനിക്കുന്ന 2018-19ൽ 6.9 ശതമാനം വളർച്ചേ അവർ കണക്കു കൂട്ടുന്നുള്ളൂ. നേരത്തേ 7.2 ശതമാനമായിരുന്നു പ്രതീക്ഷ. ഇപ്പോഴത്തെ പ്രതീക്ഷ ഗവൺമെന്റിന്റെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പ്രതീക്ഷയായ ഏഴു ശതമാനത്തേക്കാൾ കുറവാണ്.
2017-18ൽ ഇന്ത്യയിൽ 7.2 ശതമാനമായിരുന്നു ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ച. 2018-19ന്റെ ഒന്നാം ത്രൈമാസത്തിൽ എട്ടുശതമാനവും രണ്ടാം ത്രൈമാസത്തിൽ ഏഴു ശതമാനവുമായിരുന്നു വളർച്ച. മൂന്നാമത്തേതിൽ 6.6 ശതമാനമേ വളർന്നുള്ളൂ.
ഫാക്ടറി ഉത്പാദനത്തിലും കാർഷികമേഖലയിലുമാണു വളർച്ച കുറവായത്. വായ്പാ ലഭ്യത കുറഞ്ഞതും മൂലധനനിക്ഷേപം കാര്യമായി വർധിക്കാത്തതുമാണു വളർച്ചക്കുറവിനു കാരണമായി ഫിച്ച് ചൂണ്ടിക്കാട്ടുന്നത്.
വിലക്കയറ്റം കുറവായതുകൊണ്ടു പലിശനിരക്ക് വീണ്ടും കുറയ്ക്കാൻ റിസർവ് ബാങ്ക് മുതിരുമെന്ന് ഏജൻസി കണക്കാക്കുന്നു. ഫെബ്രുവരിയിൽ റിസർവ് ബാങ്ക് 0.25 ശതമാനം കണ്ട് അടിസ്ഥാന പലിശ കുറച്ചിരുന്നു.
ഡോളർനിരക്ക് ഈ വർഷാവസാനത്തോടെ 72 രൂപയും 2020 അവസാനത്തോടെ 73 രൂപയുമാകുമെന്നാണു ഫിച്ച് വിലയിരുത്തുന്നത്.കഴിഞ്ഞവർഷത്തെ ആഗോള വളർച്ച 3.3 ശതമാനം പ്രതീക്ഷയിൽനിന്നു 3.2 ശതമാനത്തിലേക്കു ഫിച്ച് താഴ്ത്തി. 2019ലേക്കുള്ളത് 3.1 ശതമാനത്തിൽനിന്നു 2.8 ശതമാനത്തിലേക്കാണു താഴ്ത്തിയിരിക്കുന്നത്.
ഇന്ത്യയുടെ വളർച്ച കുറയുമെന്നു ഫിച്ച്
12:27 AM Mar 23, 2019 | Deepika.com