ഡമാസ്കസ്: 1967ലെ യുദ്ധത്തിൽ ഇസ്രയേൽ കൈവശപ്പെടുത്തിയ ഗോലാൻ കുന്നുകൾ തിരിച്ചുപിടിക്കുമെന്നു സിറിയൻ ഭരണകൂടം പ്രഖ്യാപിച്ചു. അന്‍പത്തിരണ്ടു വർഷത്തിനുശേഷം ഗോലാൻ കുന്നുകളുടെ മേലുള്ള ഇസ്രയേലിന്റെ പരമാധികാരം അംഗീകരിക്കേണ്ട സമയമായെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ട്വീറ്റിനെത്തുടർന്നാണു സിറിയയുടെ പ്രതികരണം.
ട്രംപിന്റെ നിലപാടിനെതിരേ റഷ്യയും ഫ്രാൻസും നിരവധി അറബി രാജ്യങ്ങളും രംഗത്തെത്തി. ഗോലാൻ കുന്നുകൾ സിറിയൻ അറബി മേഖലയായി തുടരുമെന്നും ട്രംപ് അന്തർദേശീയ നിയമങ്ങളെ അപഹസിക്കുകയാണെന്നും ഡമാസ്കസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രേലി അധിനിവേശത്തിനു നിയമപ്രാബല്യം നൽകുന്ന നടപടി ഒരുതരത്തിലും അംഗീകരിക്കില്ലെന്നു ഡമാസ്കസിന്റെ ബദ്ധശത്രുവായ തുർക്കി വ്യക്തമാക്കി. ഈജിപ്തും ട്രംപിന്റെ നടപടിയെ അപലപിച്ചു. 1981-ലെ രക്ഷാസമിതി പ്രമേയം ഗോലാൻ പിടിച്ചെടുത്ത ഇസ്രേലി നടപടിയെ അപലപിച്ചിട്ടുണ്ടെന്ന് ഈജിപ്ഷ്യൻ വിദേശമന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ട്രംപിന്റ നടപടി അപ്രസക്തവും നിയമവിരുദ്ധവുമാണെന്ന് അറബിലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൾഗെയ്ത് പ്രസ്താവിച്ചു.
ഇതേസമയം, തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനു ട്രംപിന്റെ ട്വീറ്റ് പ്രയോജനം ചെയ്യുമെന്നു വിലയിരുത്തപ്പെടുന്നു. ടെൽഅവീവിനു പകരം ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ചുകൊണ്ട് 2017ൽ ട്രംപ് നടത്തിയ നീക്കത്തിനു ശേഷമുള്ള ഏറ്റവും വലിയ ഇസ്രേലി അനുകൂല നടപടിയാണ് ഇപ്പോഴത്തേത്.
ഗോലാൻ കുന്നുകൾ തിരിച്ചുപിടിക്കുമെന്നു സിറിയ
12:27 AM Mar 23, 2019 | Deepika.com