കോഴിക്കോട് : തെരഞ്ഞെടുപ്പുഗോദയില്‍ വീറും വാശിയും നിറഞ്ഞ പോരാട്ടവുമായി മുന്നണികള്‍ മുന്നേറുമ്പോഴും വോട്ടര്‍മാരുടെ കണ്ണ് ‘ട്രോളുകളില്‍’. കഴിഞ്ഞ മാസത്തെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തില്‍ രണ്ട് കോടി 54 ലക്ഷം വോട്ടര്‍മാരാണുള്ളത്. പുതുതായി പേരുചേര്‍ത്തവര്‍ 3,43,215. ഇതില്‍ 2,61,780 പേരും കന്നിവോട്ടര്‍മാരാണ്.
കന്നിവോട്ടര്മാരുള്പ്പെടെയുള്ള ബഹുഭൂരിപക്ഷം വോട്ടര്‍മാരും സമൂഹമാധ്യമങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്. അതിനാല്‍തന്നെ മുൻ കാലത്തുള്ളതുപോലെ ചുവരെഴുത്തുകളേക്കാള് വോട്ടർമാരെ സ്വാധീനിക്കാൻ സാധിക്കുന്നത് സമൂഹമാധ്യമത്തിലെ പ്രചാരണങ്ങളാലാണെന്നാണ് രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ വിലയിരുത്തല്‍ . ഇതോടെ സ്ഥാനാര്‍ഥികള്‍ക്കെതിരേയുള്ള ട്രോളുകളിൽ ‘ഭയന്ന്’മുന്നണികള്‍ കണ്ണുനട്ടിരിക്കുകയാണ്.
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ പണ്ട് ചുവരുകളില്‍ നിറയുന്ന വാക്കുകളാണ് ഒരു പരിധിവരെ വോട്ടിനെ സ്വാധീനിച്ചിരുന്നത്. എന്നാല്‍ ഇന്ന് എന്തും ഏതും എങ്ങനെയും എഴുതാനുള്ള ചുവരുകളായി സമൂഹമാധ്യമങ്ങള്‍ മാറിയിരിക്കുകയാണ്. അതിനാല്‍ സമൂഹമാധ്യമങ്ങളിലെ ‘ആക്രമണത്തിന്’ മൂക്കുകയറുമായി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തി. എന്നിട്ടും ഫേസ്ബുക്കിലെയും വാട്സ് ആപ്പിലെയും തെരഞ്ഞെടുപ്പ് അങ്കത്തിന് മാറ്റ് കുറഞ്ഞിട്ടില്ല. വ്യക്തിഹത്യയും അപവാദപ്രചാരണങ്ങളും, കേട്ടാൽ അറയ്ക്കുന്ന പദപ്രയോഗങ്ങളുമായി ഫേസ്ബുക്കും വാട്സ് ആപ്പും ഇന്‍സ്റ്റഗ്രാമും തെരഞ്ഞെടുപ്പും രംഗം ചൂടുപിടിപ്പിക്കുകയാണ്. മീനച്ചൂടിനേക്കാള്‍ മുന്നണികളെയും സ്ഥാനാര്‍ഥികളെയും ഉരുക്കുന്നതും ഇത്തരത്തിലുള്ള പോസ്റ്റുകളും ട്രോളുകളുമാണ്.
കവലപ്രസംഗങ്ങളിലെ വാക്കുകളും വചനങ്ങളും വരെ തെരഞ്ഞെടുപ്പ് ആയുധമാക്കി പൊടി തട്ടിയെടുക്കുന്ന തിരക്കിലാണ് രാഷ്ട്രീയ സൈബർ പോരാളികള്‍. വീഡിയോകള്‍ക്കായി സ്ഥാനാര്‍ഥികളുടെ പേരുകള്‍ യൂട്യൂബില്‍ പരക്കംപായുകയാണ്. ഇപ്രകാരം കെ. മുരളീധരൻ നടത്തിയ പ്രസംഗങ്ങളാണ് ഏറ്റവും കൂടുതൽ പ്രചരിക്കുന്നത്. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനിടയിലും ഡിഐസി രൂപീകരിച്ചപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ മുരളി നടത്തിയ പ്രസംഗങ്ങളാണ് പ്രധാനമായും ആയുധമാക്കി മാറ്റുന്നത്. വടകര സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ മുരളിക്കെതിരേയുള്ള സൈബർ ആക്രമണത്തിന് മൂർച്ച കൂടി.
കാസര്‍ഗോഡ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ ഭൂതകാലവും സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. വടകരയിലെ ഇടതുസ്ഥാനാർഥി പി. ജയരാജനെതിരേ പലവിധ ട്രോളുകളാണ് പ്രവഹിക്കുന്നത്. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി ടി. സിദ്ദിഖിന്റെ കുടുംബകാര്യങ്ങൾവരെ എതിർവിഭാഗം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു.
കോ-ലീ-ബി സംഖ്യത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴും മാറാട് കലാപത്തിനു ശേഷം 2003ല്‍ പിണറായിക്കൊപ്പം കോഴിക്കോട് ടൗണ്‍ ഹാളില്‍ മുരളി പങ്കെടുത്ത യോഗത്തിന്റെ ഫോട്ടോയും ഇപ്പോള്‍ മുരളിക്കെതിരേയും സിപിഎമ്മിനെതിരേയുള്ള ആയുധമായി ഉപയോഗിക്കുന്നുണ്ട്. ട്രോളുകളും വലിയ രീതിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നുണ്ട്.
വാരിക്കുഴിയിലെ കൊലപാതകക്കഥ സിനിമയുടെ പോസ്റ്ററില്‍ വടകര എൽഡിഎഫ് സ്ഥാനാര്‍ഥിയുടെ വോട്ടഭ്യര്‍ഥിക്കുന്ന ട്രോളുകള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനു പുറമേ വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വി.ടി. ബല്‍റാമിന്റെ പോസ്റ്റും വൈറലായിട്ടുണ്ട്. നടന് ഇന്ദ്രജിത്തിന്റെ ഫോട്ടോയോടു കൂടിയായിരുന്നു ട്രോള്‍ ഇറങ്ങിയത്. ഭരണനേട്ടവും പരാജയവും സംബന്ധിച്ച ട്രോളും ഇതിനകം സൂപ്പർ ഹിറ്റായി. ‘ ഞങ്ങള്‍ തുറക്കുന്നത് സ്കൂളുകളല്ല നിങ്ങൾ പൂട്ടിയ ബാറുകളാണ് ’ എന്ന ട്രോളാണ് ഏറെ ചിരിപരത്തുന്നത്. അതേസമയം ഇടതിനെതിരേ ഇബിലീസ് സഖ്യവുമായി കോണ്‍ഗ്രസ് എന്ന തലക്കെട്ടിലും ട്രോളുകളിറങ്ങി. പാര്‍ട്ടി ഓഫീസുകളിലെ പീഡനം സംബന്ധിച്ചുള്ള ട്രോളും ഇതിനകം ചര്‍ച്ചയായി മാറിയിട്ടുണ്ട്. ട്രോളുകളുള്പ്പെടെ സമൂഹമാധ്യമത്തിലെ പ്രചാരണത്തിന് പ്രതിരോധം തീര്‍ക്കാൻ ‘ദൗത്യസേന’ യെ മറുവിഭാഗവും സജ്ജരാക്കിയിട്ടുണ്ട്.
സ്ഥാനാർഥികൾക്കെതിരേ സൈബര്‍ ആക്രമണം തകൃതി
12:27 AM Mar 23, 2019 | Deepika.com