വെല്ലിംഗ്ടൺ: സൈന്യം ഉപയോഗിക്കുന്ന സെമി ഓട്ടോമാറ്റിക്, അസോൾട്ട് റൈഫിളുകൾ സിവിലിയന്മാർ ഉപയോഗിക്കുന്നത് നിരോധിക്കുമെന്നു ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീൻഡ ആർഡേൺ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ക്രൈസ്റ്റ്ചർച്ചിലെ രണ്ടു മോസ്കുകളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്.
ഏപ്രിൽ 11നു നിരോധനം പ്രാബല്യത്തിൽവരും. നിലവിൽ ഇത്തരം തോക്കുകൾ കൈവശമുള്ളവരിൽനിന്നു തിരികെ വാങ്ങും. സാധാരണ തോക്കുകൾ യന്ത്രത്തോക്കുകളായി മാറ്റുന്ന പാർട്സുകളും നിരോധിച്ചുകൊണ്ടുള്ള ശക്തമായ നിയമമാണ് നടപ്പാക്കാൻ പോകുന്നത്. അന്പതു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ന്യൂസിലൻഡിൽ 12-15 ലക്ഷം തോക്കുകളുണ്ടെന്നാണു കണക്ക്. 13,500 എണ്ണം സൈനികതോക്കുകളാണ്.
ക്രൈസ്റ്റ്ചർച്ചിൽ ആക്രമണം നടത്തിയ ഓസ്ട്രേലിയൻ പൗരൻ ബ്രെന്റൺ ടറാന്റ് ഇത്തരം യന്ത്രത്തോക്കുകളും ഉപയോഗിച്ചിരുന്നു. അൽനൂർ മോസ്ക്, ലിൻവുഡിലെ ഇസ്ലാമിക് സെന്റർ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ ആയിരുന്നു ആക്രമണം.
രണ്ടു മോസ്കുകളും വെള്ളിയാഴ്ച പ്രാർഥനയ്ക്കായി ഇന്നു വീണ്ടും തുറക്കും. ഭൂരിഭാഗം ആളുകളും കൊല്ലപ്പെട്ട അൽനൂർ മോസ്കിലെ കേടുപാടുകൾ തീർത്തു വീണ്ടും പെയിന്റടിച്ചു.
വെള്ളിയാഴ്ച പ്രാർഥനയ്ക്കുള്ള ആഹ്വാനം രാജ്യവ്യാപകമായി സംപ്രേഷണം ചെയ്യുമെന്ന് പ്രധാനമന്ത്രി ആർഡേൺ അറിയിച്ചു. രണ്ടു മിനിട്ട് മൗനാചരണവും ഉണ്ടാവും.
ടറാന്റിനെതിരേ ചുമത്തിയ കുറ്റം മാറിപ്പോയി
ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണക്കേസ് പ്രതി ബ്രെന്റൺ ടറാന്റിനെതിരേ ചുമത്തിയത് മരിക്കാത്ത ആളുടെ പേരിലുള്ള കൊലക്കുറ്റം. കോടതിയിൽ സമർപ്പിക്കാൻ കുറ്റപത്രം തയാറാക്കിയപ്പോൾ പിഴവു സംഭവിക്കുകയായിരുന്നു. കൊല്ലപ്പെട്ടുവെന്നു പറയുന്നയാൾ ജീവനോടെയുണ്ടെന്നു പോലീസ് അറിയിച്ചു. പിഴവ് തിരുത്തും.
വെള്ളക്കാരുടെ മേധാവിത്വത്തിൽ വിശ്വസിക്കുന്ന ടറാന്റിന്റെ വെടിയേറ്റു മരിച്ചവർ കുടിയേറ്റക്കാരായ മുസ്ലിംകളാണ്. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
ന്യൂസിലൻഡിൽ യന്ത്രത്തോക്കുകൾ നിരോധിക്കും: ആർഡേൺ
12:40 AM Mar 22, 2019 | Deepika.com