വാഷിംഗ്ടൺ ഡിസി: ഇന്ത്യക്കെതിരേ ഇനിയൊരു ഭീകരാക്രമണമുണ്ടായാൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് പാക്കിസ്ഥാന് അമേരിക്ക മുന്നറിയിപ്പു നല്കി. ഭീകരസംഘങ്ങളെ അമർച്ച ചെയ്യാൻ ശക്തമായ നടപടികളാണു പാക്കിസ്ഥാൻ സ്വീകരിക്കേണ്ടതെന്നും വൈറ്റ്ഹൗസിലെ പേരു വെളിപ്പെടുത്താത്ത മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് യുഎസിന്റെ മുന്നറിയിപ്പ്.
വീണ്ടും ഭീകരാക്രമണമുണ്ടായാൽ മേഖലയിൽ സംഘർഷം രൂക്ഷമാകും. പിന്നെ കാര്യങ്ങൾ പിടിച്ചാൽ നിൽക്കില്ലെന്ന് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങൾക്കും അത് അപകടകരമാണ്. ലഷ്കർ ഇ തൊയ്ബ, പുൽവാമയിൽ ആക്രമണം നടത്തിയ ജയ്ഷ് ഇ മുഹമ്മദ് തുടങ്ങിയ സംഘടനകൾക്കെതിരേ പാക് സർക്കാർ സ്വീകരിക്കുന്ന നടപടികൾ അന്താരാഷ്ട്ര സമൂഹം നിരീക്ഷിക്കുന്നുണ്ട്.
ചിലരെ അറസ്റ്റ് ചെയ്യാനും സ്വത്തുക്കൾ മരവിപ്പിക്കാനും പാക്കിസ്ഥാൻ തയാറായിട്ടുണ്ട്. ഇതിലും കൂടുതൽ നടപടികൾ വേണം. ചിലരെ അറസ്റ്റ് ചെയ്ത് അകത്തിട്ട് കുറച്ചു മാസങ്ങൾ കഴിഞ്ഞു വിട്ടയയ്ക്കുന്നതാണ് കണ്ടുവരുന്നത്. ഭീകരനേതാക്കളെ രാജ്യത്തുടനീളം സഞ്ചരിക്കാൻ വരെ അനുവദിക്കുന്നു.
പാക്കിസ്ഥാനുമേൽ സമ്മർദം ശക്തമാക്കാൻ അമേരിക്ക അന്താരാഷ്ട്ര സഖ്യകക്ഷികളുമായി പ്രവർത്തിക്കുന്നുണ്ട്. നടപടികൾ ഉണ്ടായില്ലെങ്കിൽ സാന്പത്തിക പ്രത്യാഘാതങ്ങൾ അടക്കം പാക്കിസ്ഥാൻ നേരിടേണ്ടിവരും.
പുൽവാമ ഭീകരാക്രമണത്തെ തുടർന്നുള്ള സംഘർഷത്തിന് അയവു വന്നെങ്കിലും ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സൈന്യങ്ങൾ അതീവജാഗ്രത തുടരുന്നുണ്ട്. അതിനാൽ ഇനിയൊരു ഭീകരാക്രമണം ഉണ്ടായാൽ സംഘർഷം അതിവേഗം രൂക്ഷമാകും. അത് രണ്ടു രാജ്യങ്ങൾക്കും അപകടകരമാണെന്ന് യുഎസ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാനു യുഎസിന്റെ മുന്നറിയിപ്പ്; ഇന്ത്യക്കെതിരേ ഇനി ഭീകരാക്രമണം ഉണ്ടായാൽ ഭവിഷ്യത്ത് ഗുരുതരം
12:40 AM Mar 22, 2019 | Deepika.com