നെടുന്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഒന്നാം ടെർമിനലിൽ ആഭ്യന്തര യാത്രക്കാർക്കുള്ള ചെക്ക്-ഇൻ തുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് 1.05ന് ചെന്നൈക്ക് പുറപ്പെട്ട ഇൻഡിഗോ എയർലൈൻസിലെ യാത്രക്കാരാണ് ടി-1 ൽ നിന്ന് ആദ്യമായി ചെക്ക്-ഇൻ ചെയ്തത്. ഒന്നാം ടെർമിനൽ പ്രവർത്തനം തുടങ്ങിയതോടെ ആഭ്യന്തര യാത്രക്കാർക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ലഭ്യമായിത്തുടങ്ങി.
നാല് എയ്റോ ബ്രിഡ്ജുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഏപ്രിൽ പകുതിയോടെ മൂന്നെണ്ണം കൂടി സജ്ജമാകും. ഇതിനു പുറമെ മൂന്നു റിമോട്ട് ഗേറ്റുകളുണ്ട്. ടെർമിനലിന്റെ താഴത്തെ നിലയിലെ ചെക്ക്-ഇൻ മേഖലയിൽ 56 കൗണ്ടറുകളും 10 സെൽഫ് ചെക്ക്-ഇൻ കിയോസ്കുകളും പ്രവർത്തിച്ചുതുടങ്ങി. ചെക്ക്-ഇൻ കൗണ്ടറുകളുടെ പിന്നിലായി കേരളത്തിലെ 14 ജില്ലകളേയും പ്രതിനിധാനം ചെയ്യുന്ന കൂറ്റൻ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ലഘു ഷോപ്പിംഗ് ഏരിയ, രണ്ടു വിഐപി റൂമുകൾ, മെഡിക്കൽ റൂം, എടിഎം എന്നിവയും താഴത്തെ നിലയിലുണ്ട്. ചെക്ക്-ഇൻ ചെയ്യുന്പോൾതന്നെ ബാഗുകൾ സുരക്ഷാ പരിശോധനയ്ക്ക് നിക്ഷേപിക്കാവുന്ന ഇൻ-ലൈൻ ബാഗേജ് സംവിധാനവും പൂർണനിലയിൽ പ്രവർത്തിച്ചുതുടങ്ങി. ഒന്നാം നിലയിൽ സുരക്ഷാ പരിശോധനയ്ക്കായുള്ള ഏഴു യൂണിറ്റുകളും പ്രവർത്തനസജ്ജമായി. ഇന്നലെ രാവിലെ ഒന്പതിന് ടെർമിനൽ ഒന്നിന്റെ പുറപ്പെടൽ വിഭാഗത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫ് ഏറ്റെടുത്തു. 11 ഓടെ ചെക്ക്-ഇൻ പൂർണമായും രണ്ടാം ടെർമിനലിൽ നിന്ന് ഒന്നാം ടെർമിനലിലേക്ക് മാറ്റി.
കേരളത്തിന്റെ തനത് വാസ്തുശില്പ ശൈലിയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് നവീകരിച്ച ഒന്നാം ടെർമിനലിൽ ചെക്ക്-ഇൻ പ്രവർത്തനം തുടങ്ങിയതോടനുബന്ധിച്ച് സിയാൽ കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനം സിയാൽ എംഡി വി.ജെ. കുര്യൻ നിർവഹിച്ചു. ആദ്യ പരിപാടിയായി ഏരൂർ വൈകുണ്ഠേശ്വരം കഥകളി യോഗം ’ അർജുനവിഷാദ വൃത്തം ’ കഥകളി അവതരിപ്പിച്ചു. എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ, എക്സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷബീർ, സിഎഫ്ഒ സുനിൽ ചാക്കോ, ഡിജിഎം സിവിൽ ടി.ഐ. ബിനി, എഒസി ചെയർമാൻ ഗിരീഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
കൊച്ചി വിമാനത്താവളം: ടെർമിനൽ ഒന്നിൽ ചെക്ക്-ഇൻ തുടങ്ങി
12:37 AM Mar 22, 2019 | Deepika.com