ബെയ്റ: ഇദായ് ചുഴലിക്കൊടുങ്കാറ്റ് ദുരന്തം വിതച്ച മൊസാംബിക്കിന് സഹായവസ്തുക്കളുമായി ഇന്ത്യൻ നാവികസേനയുടെ മൂന്നു കപ്പലുകളെത്തി. ബെയ്റ തുറമുഖത്ത് അടുത്ത സുജാത, സാരഥി, ശാർദൂൽ കപ്പലുകൾ മരുന്നും ഭക്ഷണവും വസ്ത്രങ്ങളുമടക്കമുള്ള സഹായവസ്തുക്കൾ വിതരണം തുടങ്ങി. ഇതിനിടെ, ദുരന്തവ്യാപ്തി വിചാരിച്ചതിനേക്കാൾ വളരെ വലുതായിരിക്കുമെന്ന് യുഎൻ മുന്നറിയിപ്പു നല്കി.
മൊസാംബിക്കിന്റെ മധ്യ, വടക്കൻ പ്രവിശ്യകളിൽ 15നാണ് മണിക്കൂറിൽ 170 കിലോമീറ്റർ വേഗത്തിൽ കൊടുങ്കാറ്റ് വീശിയത്. ശക്തമായ മഴയും മിന്നൽപ്രളയവും ഉണ്ടായി. ആയിരത്തിലധികം പേർ മരിച്ചതായി കണക്കാക്കുന്നു. മധ്യ മൊസാംബിക്കിലെ 300 ചതുരശ്ര കിലോമീറ്റർ മേഖലയിലുണ്ടായ നാശനഷ്ടങ്ങളും ആൾനാശവും കൃത്യമായി വിലയിരുത്താനായിട്ടില്ല. ദുരന്തനിവാരണത്തിലേർപ്പെട്ടിരിക്കുന്ന സൈനികർ അടക്കമുള്ളവർക്ക് ദുരന്തമേഖകളിൽ മുഴുവനായി എത്തിച്ചേരാനായിട്ടില്ല.
അയൽരാജ്യങ്ങളായ സിംബാബ്വെയിലും മലാവിയിലും ഇദായ് ദുരന്തം വിതച്ചു. ഈ രണ്ടു രാജ്യങ്ങളിലും മാത്രം 330പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സിംബാബ്വെയിൽ മരിച്ച ചിലരുടെ മൃതദേഹങ്ങൾ ഒഴുകി മൊസാംബിക്കിൽ എത്തി. സിംബാബ്വെയിയിലും മൊസാംബിക്കിലും പേമാരി തുടരുകയാണ് . റോഡുകളും പാലങ്ങളും തകർന്നു. വിളകൾ നശിച്ചു. ഒട്ടേറെ സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. ഇപ്പോഴും പലരും വീടിന്റെ മേൽക്കൂരകളിലും മരങ്ങളിലും കഴിയുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നു.
മൊസാംബിക്കിൽ മാത്രം 15 ലക്ഷം പേർ ദുരന്തത്തിന് ഇരയായെന്നു കണക്കാക്കുന്നു. നാലു ലക്ഷം പേർ ഭവനരഹിതരായെന്നാണ് റെഡ്ക്രോസ് അറിയിച്ചത്. രാജ്യത്ത് മൂന്നുദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനും നീക്കമുണ്ട്.
മൊസാംബിക്കിന്റെ അഭ്യർഥനപ്രകാരമാണ് ഇന്ത്യ നാവികസേനാ കപ്പലുകൾ അയച്ചത്. ഇന്ത്യൻ സേന മെഡിക്കൽ ക്യാന്പ് സേവനവും നല്കും. ശാർദൂൽ കപ്പലിലെ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിനു വിട്ടു നല്കി.
ഇന്ത്യയുടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ മൊസാംബിക്കിലെ പ്രതിരോധമന്ത്രി അറ്റ്നാസിയോ എംടുമുക്കെ നേരിട്ടെത്തി വിലയിരുത്തി. തെക്കൻ അർധഗോളത്തിലുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് ഇതെന്നു വിലയിരുത്തപ്പെടുന്നു. ആഗോളതാപനവുമായി ഇതിനു ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
മൊസാംബിക്കിനു സഹായവുമായി ഇന്ത്യൻ നാവികസേന
12:28 AM Mar 21, 2019 | Deepika.com