ലണ്ടൻ; കാതലായ മാറ്റം വരുത്താതെ മൂന്നാമതും ബ്രെക്സിറ്റ് കരാർ പാർലമെന്റിൽ വോട്ടിനിടാനാവില്ലെന്ന സ്പീക്കർ ജോൺ ബെർകോയുടെ റൂളിംഗ് ബ്രിട്ടനെ അഭൂതപൂർവ പ്രതിസന്ധിയിലാഴ്ത്തി. രണ്ടു തവണ പാർലമെന്റ് തള്ളിയ കരാർ വ്യാഴാഴ്ച ബ്രസൽസിൽ ഇയു സമ്മേളനം നടക്കുന്നതിനുമുന്പ് അവതരിപ്പിച്ചു പാസാക്കാമെന്നായിരുന്നു പ്രധാനമന്ത്രി തെരേസാ മേയുടെ കണക്കുകൂട്ടൽ. ഇതു തെറ്റിയ സാഹചര്യത്തിൽ ദീർഘനാളത്തേക്ക് ബ്രെക്സിറ്റ് നീട്ടിവയ്ക്കണമെന്ന് ഇയുവിനോട് അഭ്യർഥിക്കാൻ മേ തയാറെടുക്കുകയാണ്.
സ്പീക്കറുടെ റൂളിംഗിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട തുടർ നടപടിയെക്കുറിച്ച് കാബിനറ്റ് ഇന്നലെ 90 മിനിറ്റ് ചർച്ച നടത്തി. എന്നാൽ തീരുമാനത്തിലെത്താനായില്ല. ബെർകോയുടെ ഇടപെടൽ പാർലമെന്റിനെ എല്ലാവരുടെയും മുന്നിൽ അപഹാസ്യമാക്കിയെന്നു മേ പറഞ്ഞെന്നാണു കാബിനറ്റുമായി ബന്ധമുള്ള വൃത്തങ്ങൾ നൽകുന്ന സൂചന.
നിലവിലുള്ള നിശ്ചയ പ്രകാരം മാർച്ച് 29നു യുറോപ്യൻ യൂണിയനിൽനിന്നു ബ്രിട്ടൻ വിടുതൽ (ബ്രെക്സിറ്റ്) നേടണം. മൂന്നാം വോട്ടെടുപ്പ് നീണ്ടുപോകുന്ന സാഹചര്യത്തിൽ ബ്രെക്സിറ്റ് തീയതി നീട്ടണമെന്ന് അഭ്യർഥിച്ച് വ്യാഴാഴ്ചയ്ക്കു മുന്പായി യൂറോപ്യൻ യൂണിയൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്കിനു മേ കത്തെഴുതും. ജൂൺ 30 വരെ കാലാവധി നീട്ടിച്ചോദിക്കാനാണു സാധ്യത. ആവശ്യമെങ്കിൽ രണ്ടുവർഷം വരെ സാവകാശം അനുവദിക്കണമെന്നും നിർദേശിക്കും.
ഇതിനിടെ സ്പീക്കറുടെ റൂളിംഗ് മറികടക്കുന്നതിനുള്ള മാർഗങ്ങളും ആരായുന്നുണ്ട്. ഇപ്പോഴത്തെ പാർലമെന്റ് സമ്മേളനം പിരിഞ്ഞാൽ റൂളിംഗ് ഇല്ലാതാവും. പുതിയ സമ്മേളനത്തിൽ കരാർ അവതരിപ്പിക്കാൻ തടസ്സമില്ല. സ്പീക്കറുടെ റൂളിംഗ് രാജ്യത്ത് ഭരണഘടനാ പ്രതിസന്ധിക്കിടയാക്കിയിരിക്കുകയാണെന്നു രാഷ്ട്രീയവിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു.ഇതിനിടെ ബോറീസ് ജോൺസൻ ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിലെത്തി ചർച്ച നടത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
ബ്രെക്സിറ്റ് കാലാവധി നീട്ടാൻ തേരേസാ മേ ആവശ്യപ്പെടും
12:19 AM Mar 20, 2019 | Deepika.com