വെല്ലിംഗ്ടൺ: ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ മോസ്കുകളിൽ ആക്രമണം നടത്തി അന്പതുപേരെ കൊലപ്പെടുത്തിയ അക്രമിയുടെ പേര് ഉച്ചരിക്കില്ലെന്നു ന്യൂസിലൻഡ് പ്രധാനമന്ത്രി ആർഡേൺ. പേരു പറയുന്നത് അയാൾക്ക് കൂടുതൽ പബ്ളിസിറ്റി കിട്ടാൻ ഇടയാക്കും.
ആക്രമണത്തിന്റെ പേരിൽ അങ്ങനെ പ്രസിദ്ധി നേടേണ്ട. അയാൾ ഒരു ക്രിമിനലാണ്, ഭീകരനാണ്. പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ആർഡേൺ പറഞ്ഞു. മോസ്ക് ആക്രമണം നടന്നതിനുശേഷം ആദ്യമായാണ് ആർഡേൺ പാർലമെന്റിനെ അഭിസംബോധന ചെയ്തത്.
അസലാമും അലൈക്കും എന്നു പറഞ്ഞുകൊണ്ടാണ് അവർ പ്രസംഗം ആരംഭിച്ചത്. കൊലയാളിയുടെ പേരല്ല, കൊല്ലപ്പെട്ടവരുടെ പേരുകളാണു പറയേണ്ടതെന്നും ആർഡേൺ ചൂണ്ടിക്കാട്ടി. മോസ്കിൽ ആക്രമണം നടത്തിയ ഓസീസ് പൗരൻ ടറാന്റ് ജയിലിലാണ്.
ഇതിനിടെ തിങ്കളാഴ്ചയ്ക്കകം ന്യൂസിലൻഡിൽ തോക്കുനിയന്ത്രണ നിയമം കൊണ്ടുവരുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതിനു തടയിടാൻ തോക്കു ലോബിയെ അനുവദിക്കില്ല.മോസ്ക് ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ആറുപേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു. നടപടിക്രമം പൂർത്തിയാക്കി മൃതദേഹം വിട്ടുകൊടുക്കുന്നതിലുണ്ടാവുന്ന കാലതാമസത്തിൽ ബന്ധപ്പെട്ടവർ അസംതൃപ്തി പ്രകടിപ്പിച്ചു.
ഘാതകന്റെ പേര് ഉച്ചരിക്കില്ലെന്ന് പ്രധാനമന്ത്രി ആർഡേൺ
12:19 AM Mar 20, 2019 | Deepika.com