ബെയ്ജിംഗ്: ഉയിഗർ മുസ്ലിംകൾക്കു പ്രാമുഖ്യമുള്ള ചൈനയിലെ സിൻജിയാംഗ് മേഖലയിൽനിന്ന് 2014നുശേഷം ഇതുവരെ 13000 ഭീകരരെ അറസ്റ്റു ചെയ്തെന്നു ചൈന ധവളപത്രത്തിൽ അറിയിച്ചു.
2014നുശേഷം സിൻജിയാംഗിലെ 1588 ഭീകരഗ്രൂപ്പുകളെ തകർത്തു.12,995 ഭീകരരെ അറസ്റ്റു ചെയ്തു.2052 സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു.നിയമവിരുദ്ധ മതപ്രചാരണ പ്രവർത്തനം സംബന്ധിച്ച 345,229 രേഖകൾ പിടിച്ചു-ധവള പത്രത്തിൽ ചൂണ്ടിക്കാട്ടി. സിൻജിയാംഗിന്റെ ചില മേഖലകളിൽ മതതീവ്രവാദവും അക്രമവും കൊടികുത്തിവാഴുകയാണ്. വിഘടനവാദ, തീവ്രവാദ, ഭീകര ശക്തികളെ പൂർണമായി തുടച്ചുനീക്കാനായിട്ടില്ലെന്നും ധവള പത്രത്തിൽ ചൂണ്ടിക്കാട്ടി. സിൻജിയാംഗിലെ നടപടികളിൽ എതിർപ്പുള്ള പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള മുസ്ലിം രാജ്യങ്ങളിൽ വൻ നിക്ഷേപം നടത്തി അവരെ നിശബ്ദരാക്കുകയാണെന്ന ആരോപണം ചൈനീസ് വിദേശകാര്യ വക്താവ് ഗെംഗ് ഷുവാംഗ് നിഷേധിച്ചു. നിക്ഷേപവും സിൻജിയാംഗ് പ്രശ്നവുമായി ഒരു ബന്ധവുമില്ല. ഭീകരപ്രവർത്തനം തടയുന്നതിനുള്ള നടപടികൾ മാത്രമാണ് എടുക്കുന്നത്. അന്തർദേശീയ സമൂഹം ഇക്കാര്യം മനസിലാക്കുമെന്നു ഷുവാംഗ് പറഞ്ഞു.
പത്തുലക്ഷത്തോളം ഉയിഗർ മുസ്ലിംകൾ തടങ്കൽ ക്യാന്പുകളിലാണെന്ന് പരാതി കിട്ടിയതായി യുഎൻ മനുഷ്യാവകാശ ഗ്രൂപ്പ് പറഞ്ഞു. തീവ്രവാദത്തിൽനിന്നും വിഘടനവാദത്തിൽനിന്നും ഉയിഗറുകളെ പിന്തിരിപ്പിക്കാൻ ലക്ഷ്യമിട്ട് അവർക്കു പുനർവിദ്യാഭ്യാസം നൽകുന്ന ക്യാന്പുകളാണിവയെന്നു ചൈന ന്യായീകരിച്ചു.
സിൻജിയാംഗിൽ 13,000 ‘ഭീകരരെ’ പിടികൂടിയെന്നു ചൈന
12:11 AM Mar 19, 2019 | Deepika.com