ക്രൈസ്റ്റ്ചർച്ച്: ക്രൈസ്റ്റ്ചർച്ചിലെ മോസ്കിൽ നടന്ന ഭീകരാക്രണത്തിൽ കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലിബാവ ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു.
ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 50 ആയെന്നും ഹൈക്കമ്മീഷൻ ട്വിറ്ററിൽ അറിയിച്ചു. അൽനൂർ മോസ്കിൽനിന്ന് ഇന്നലെ ഒരു മൃതദേഹംകൂടി കണ്ടെത്തിയതോടെയാണിത്. ആൻസി മെഹ്ബൂബ് ഖോഖർ, റമീസ് വോറ, അസിഫ് വോറ, ഒസൈർ കാദിർ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരുടെ കുടുംബാംഗങ്ങളുടെ വീസ ഉൾപ്പെടെ കാര്യങ്ങൾക്കായി പ്രത്യേകസംവിധാനം ഒരുക്കിയിട്ടുണ്ട്. ക്രൈസ്റ്റ്ചർച്ചിൽ എത്തുന്ന ബന്ധുക്കളെ സഹായിക്കാനും സംവിധാനമുണ്ട്. ചികിത്സയിൽ കഴിയുന്നവർക്കു രക്തംദാനം ചെയ്യണമെന്നു മറ്റൊരു ട്വീറ്റിൽ ഇന്ത്യൻ കമ്മീഷൻ അഭ്യർഥിച്ചു. ആശുപത്രിയിൽ കഴിയുന്ന 34 പേരിൽ രണ്ടു വയസുള്ള ആൺകുഞ്ഞും നാലു വയസുള്ള പെൺകുഞ്ഞും ഉൾപ്പെടെ 12 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വെള്ളിയാഴ്ച, ആക്രമണം നടന്നതിനുശേഷം ഒന്പത് ഇന്ത്യക്കാരെ കാണാതായെന്നായിരുന്നു ഹൈക്കമ്മീഷൻ അറിയിച്ചിരുന്നത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇല്ലെന്നും പറഞ്ഞിരുന്നു.
ന്യൂസിലൻഡ് ഭീകരാക്രമണം: കൊല്ലപ്പെട്ടത് അഞ്ച് ഇന്ത്യക്കാർ
12:51 AM Mar 18, 2019 | Deepika.com