വെല്ലിംഗ്ടൺ: ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ മോസ്കുകളിൽ നടന്ന വെടിവയ്പിൽ മരിച്ചവരുടെ ബന്ധുക്കൾക്കും മിത്രങ്ങൾക്കും സാന്ത്വനവുമായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്താ ആർഡേൺ. ഇന്നലെ വെല്ലിംഗ്ടണിലെ കിൽബിർണി മോസ്ക് സന്ദർശിച്ച ആർഡേൺ ദുഖമനുഭവിക്കുന്ന വിശ്വാസികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പലരെയും പ്രധാനമന്ത്രി ആശ്ലേഷിച്ചു. കൊല്ലപ്പെട്ടവരുടെ ഒാർമയ്ക്കു മുന്പിൽ മൗനം ആചരിച്ച പ്രധാനമന്ത്രി പൂക്കൾ സമർപ്പിക്കുകയും ചെയ്തു. ഇതിനിടെ ആക്രമണം നടത്തിയതിന് അറസ്റ്റിലായ ടറാന്റിനെ അയാളുടെ അടുത്ത ബന്ധുക്കൾ തള്ളിപ്പറഞ്ഞു. ടറാന്റ് ജയിലിലാണ്.അയാൾ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണു നിഗമനം. മറ്റു മൂന്നുപേർ കൂടി അറസ്റ്റിലായെങ്കിലും അവർക്ക് സംഭവവുമായി ബന്ധമില്ലെന്നാണു സൂചന.
ക്രൈസ്റ്റ് ചർച്ചിലെ അൽനൂർ, ലിൻവുഡ് മോസ്കുകളിൽ വിശ്വാസികളെ സെമിഓട്ടോമാറ്റിക് തോക്കുകൾ ഉപയോഗിച്ച് വെടിവച്ചുവീഴ്ത്തുന്നതിന് ഒന്പതുമിനിറ്റ് മുന്പ് ഇയാൾ പ്രധാനമന്ത്രിക്കും മറ്റു പ്രമുഖർക്കും മുന്നറിയിപ്പു സന്ദേശം അയച്ചിരുന്നു. തീവ്രവാദ നയങ്ങൾ വിശദീകരിച്ചുള്ള മാനിഫെസ്റ്റോ ആയിരുന്നിത്.
താനുൾപ്പെടെ 30 പേർക്ക് ഇ-മെയിലിൽ സന്ദേശം ലഭിച്ചിരുന്നുവെന്നും ഇതിൽ ആക്രമണസ്ഥലമോ തീയതിയോ സൂചിപ്പിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രി ആർഡേൺ ഇന്നലെ റിപ്പോർട്ടർമാരോടു പറഞ്ഞു.
സാന്ത്വനം പകർന്ന് പ്രധാനമന്ത്രി ആർഡേൺ
12:51 AM Mar 18, 2019 | Deepika.com