ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിലെ രണ്ടു മോസ്കുകളിൽ ഭീകരാക്രമണം നടത്തി 49 പേരെ വധിച്ച ഓസ്ട്രേലിയൻ പൗരൻ ബ്രെന്റൺ ടറാന്റി(28)നെ ക്രൈസ്റ്റ്ചർച്ച് ജില്ലാ കോടതിയിൽ ഹാജരാക്കി. ഒരു കൂസലുമില്ലാതെയാണ് ഇയാൾ ജഡ്ജിക്കു മുന്നിൽ നിന്നത്. വെള്ളക്കാരുടെ അധീശത്വത്തിൽ വിശ്വസിക്കുന്നവർ കൈകൊണ്ടു കാണിക്കുന്ന മുദ്രയും ഇയാൾ മാധ്യമപ്രവർത്തകർക്കു നേർക്കു കാണിച്ചു.
ടറാന്റിനെതിരേ ഇപ്പോൾ ഒരു കൊലപാതക്കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. കൂടുതൽ കുറ്റങ്ങൾ പിന്നീട് ചുമത്തും. തടവുകാർക്കുള്ള വെളുത്ത വസ്ത്രങ്ങളും വിലങ്ങും ധരിച്ച ടറാന്റ് ജാമ്യം ആവശ്യപ്പെട്ടില്ല. ഏപ്രിൽ അഞ്ചിനു കോടതിയിൽ ഹാജരാക്കുന്നതുവരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയ്ൽസുകാരനായ ടറാന്റ് 2012ലാണ് ന്യൂസിലൻഡിലെത്തിയത്. മുന്പ് ഫിറ്റ്നസ് ഇൻസ്ട്രക്ടറായിരുന്ന ഇയാൾ വെള്ളക്കാരുടെ അധീശത്വത്തിൽ വിശ്വസിച്ചിരുന്നു.
മറ്റു രണ്ടുപേർകൂടി പിടിയിലായിട്ടുണ്ട്. ഭീകരാക്രമണത്തിൽ ഇവർക്കുള്ള പങ്കു വ്യക്തമല്ല. ഇതിലൊരാളായ ഡാനിയൽ ബറോയ്(18)ക്കെതിരേ പ്രേരണക്കുറ്റമാണു ചുമത്തിയിരിക്കുന്നത്.
ക്രൈസ്റ്റ്ചർച്ചിലെ രണ്ടു മോസ്കുകളിൽ വെള്ളിയാഴ്ച ഉച്ചപ്രാർഥന നടക്കുന്നതിനിടെയായിരുന്നു ആക്രമണങ്ങൾ. ഡീൻസ് അവന്യൂവിലെ അൽനൂർ മോസ്കിൽ നടത്തിയ ആക്രമണം ടറാന്റ് സോഷ്യൽ മീഡിയയിലൂടെ ലൈവ് സംപ്രേഷണം ചെയ്തു.
പരിക്കേറ്റവരിൽ രണ്ടുവയസുകാരനും
പരിക്കേറ്റ 39 പേരെ ക്രൈസ്റ്റ് ചർച്ച് ആശുപത്രിയിൽ ചികിത്സിക്കുന്നു. രണ്ടു വയസുള്ള ആൺകുഞ്ഞും നാലു വയസുള്ള പെൺകുഞ്ഞും ഇതിൽ ഉൾപ്പെടുന്നു. പലരുടെയും നില ഗുരുതരമാണ്.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്ലിം രാജ്യങ്ങളിൽനിന്നു ന്യൂസിലൻഡിലെത്തിയവരാണ്. മലയാളി അടക്കമുള്ള ഇന്ത്യക്കാരും മരിച്ചു. തുർക്കി, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മലേഷ്യ, സൗദി, ജോർദാൻ, പാക്കിസ്ഥാൻ എന്നീ രാജ്യക്കാർ മരിച്ചു.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും പ്രധാനമന്ത്രി ജസീന്ത ആർഡേൺ ആശ്വസിപ്പിച്ചു.
അൽനൂർ മോസ്കിനു സമീപം സ്ഥാപിച്ച താത്കാലിക സ്മൃതികുടീരത്തിൽ നിരവധിപ്പേർ പൂക്കളും അനുശോചന സന്ദേശങ്ങളും വച്ചു.
തോക്കുനിയമത്തിൽ ഭേദഗതി വരുത്തും: ആർഡേൺ
ന്യൂസിലൻഡിലെ തോക്കുനിയമങ്ങൾ മാറ്റുമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേൺ പറഞ്ഞു. ആക്രമണം നടത്തിയ ടറാന്റിന് തോക്കു ലൈൻസ് ഉണ്ടായിരുന്നു. 2017ലാണ് ലൈസൻസ് ലഭിച്ചത്. തുടർന്നുള്ള മാസങ്ങളിൽ നിയമപരമായിട്ടാണ് തോക്കുകൾ വാങ്ങിയത്.
രണ്ട് എആർ-15 സെമി ഓട്ടോമാറ്റിക് തോക്കുകൾ, രണ്ടു ഷോട്ട് ഗണ്ണുകൾ, ഒരു ലിവർ ആക്ഷൻ ഗൺ എന്നിവയാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
സെമി ഓട്ടോമാറ്റിക് തോക്കുകൾ ന്യൂസിലൻഡിൽ നിരോധിക്കുമെന്ന് അറ്റോർണി ജനറൽ ഡേവിഡ് പാർക്കർ അറിയിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഓക്ലൻഡിൽ നടത്തിയ ജാഗ്രതാ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോലീസും പൊതുജനവും ഹീറോകൾ
ആക്രമണം സംബന്ധിച്ച ഫോൺ കോൾ ലഭിച്ച് 36 മിനിട്ടിനകം അക്രമിയെ പിടികൂടിയെന്ന് ക്രൈസ്റ്റ് ചർച്ച് പോലീസ് കമ്മീഷണർ മൈക് ബുഷ് പറഞ്ഞു.
പോലീസും പൊതുജനങ്ങളും സ്വജീവൻ അവഗണിച്ച് അക്രമിയെ കീഴടക്കാൻ മുന്നോട്ടുവന്നു. നിരവധി ജീവനുകളാണ് ഇതുമൂലം രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂസിലൻഡ് മോസ്കിലെ കൂട്ടക്കൊല: കോടതിയിലും കൂസലില്ലാതെ ടറാന്റ്
11:47 PM Mar 16, 2019 | Deepika.com